കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയത്. എന്നാൽ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്.
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായേക്കും. നാളെ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് വർഗീസ് അറിയിച്ചിരുന്നെങ്കിലും ഇഡി അംഗീകരിച്ചിരുന്നില്ല. സമയം നീട്ടി നൽകണമെന്ന ആവശ്യം ഇഡി നിരസിക്കുകയായിരുന്നു. നാളെ തന്നെ ഹാജരാകണന്നും ഇഡി അറിയിച്ചു. കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയത്. എന്നാൽ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്.
അതേസമയം, കരുവന്നൂർ കേസിൽ പ്രതികൾക്ക് കുറ്റപത്രത്തിന്റെ ഡിജിറ്റൽ കോപ്പി നൽകാൻ ഇ ഡി നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. ഇത് ആദ്യമായാണ് ഒരു കേസിൽ കുറ്റപത്രം ഡിജിറ്റൽ പകർപ്പായി നൽകാൻ കോടതി അനുമതി നൽകുന്നത്. 26000 പേജിൽ ആണ് ആദ്യഘട്ട കുറ്റപത്രം. 50 പ്രതികൾക്ക് പകർപ്പ് നൽകാൻ 17 ലക്ഷം രൂപ ചെലവ് വരും. ഇത് കൂടി കണക്കിൽ എടുത്താണ് തീരുമാനം.
കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തൃശ്ശൂർ യൂണിറ്റ് ഹർജി നല്‍കിയിരുന്നു. ഇഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകൾ കസ്റ്റഡിയിലെടുത്ത് മഹസറിന്‍റെ ഭാഗമാക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്നാണ് ഇഡി നിലപാട്. നിക്ഷേപകർ ബാങ്കിന് മുന്നിൽ യാചിക്കുമ്പോള്‍ തമ്മിലടിക്കുകയല്ല വേണ്ടതെന്നും ക്രൈംബ്രാഞ്ച് ആവശ്യം അപക്വമാണെന്നും രേഖകള്‍ വിട്ടുനല്‍കണമെന്ന ഹര്‍ജിയില്‍ ഇഡി മറുപടി നൽകിയിരുന്നു. നിലവിൽ 55 പേരുടെ അന്വഷണം പൂർത്തിയായി. ഇനിയും പ്രധാന പ്രതികളിലേക്ക് അന്വേഷണം നടക്കേണ്ടതുണ്ട്. അതിനാൽ രേഖകൾ വിട്ട് നൽകാൻ കഴിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണെങ്കിൽ സഹായം ചെയ്യാൻ ഒരുക്കമാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
