സിപിഎമ്മിൽ ഇനി സംഘടനാ രംഗത്തും പ്രായപരിധി മാനദണ്ഡം; പാർട്ടി സമ്മേളന ഷെഡ്യൂൾ അടുത്തമാസം
ടേം വ്യവസ്ഥ കര്‍ശനമായി നടപ്പാക്കിയ തെരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷമാണ് സംഘടനാ രംഗത്തും സിപിഎം വിപ്ലവാത്മക ചുവടിന് ഒരുക്കം കൂട്ടുന്നത്.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രംഗത്തെ ടേം വ്യവസ്ഥകൾക്ക് പിന്നാലെ സംഘടനാ രംഗത്തും മാർഗനിർദ്ദേശങ്ങൾ കൊണ്ടു വരാൻ ഒരുങ്ങി സിപിഎം. സംഘടനാ രംഗത്ത് ഏര്യാകമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പ്രായപരിധി ശക്തമായി നടപ്പാക്കാനാണ് ആണ് ആലോചന. ജില്ലാ കമ്മിറ്റികളിലും,സംസ്ഥാന കമ്മിറ്റിയിലും പ്രായപരിധി മാനദണ്ഡം വരും.
കഴിഞ്ഞ സമ്മേളനത്തിൽ പ്രായപരിധി കൊണ്ടുവന്നെങ്കിലും ചില നേതാക്കൾക്ക് ഇളവ് നൽകിയിരുന്നു. സംസ്ഥാന സമിതിയംഗം വരെയുള്ള തെരഞ്ഞെടുപ്പുകളിൽ എഴുപത് വയസ് പ്രായപരിധി ശക്തമായി നടപ്പിലാക്കാനാണ് നീക്കം. കേന്ദ്രക്കമ്മിറ്റി അംഗങ്ങൾക്ക് ഇളവ് നൽകും.സെക്രട്ടറിമാർക്ക് മൂന്ന് ടേം കാലാവധി തുടരും.കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം ഉയർത്തുന്നതിലും മാർഗനിർദ്ദേശം കൊണ്ടുവരും.
തെരഞ്ഞെടുപ്പുകൾ പൂർത്തിയായ സാഹചര്യത്തിൽ ഇനി സമ്മേനങ്ങളിലേക്കാണ് സിപിഎമ്മിന്‍റെ ഫോക്കസ്. തുടർ ഭരണം രാഷ്ട്രീയമായി സിപിഎമ്മിന് പുതിയ അനുഭവമാണ്. തുടർച്ചയായി പത്ത് വർഷം ഭരണത്തിലിരിക്കുമ്പോഴുള്ള പ്രശ്നങ്ങൾ മറികടന്ന് സംഘടനാ രംഗവും ശക്തമാക്കി നിലനിർത്താനുള്ള പദ്ധതികളാണ് പാര്‍ട്ടി നടപ്പാക്കാനൊരുങ്ങുന്നത്.
പശ്ചിമ ബംഗാളിലെയും ,കേരളത്തിലെയും നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് കഴിഞ്ഞ വർഷം അവസാനം തുടങ്ങേണ്ട സമ്മേളന ഷെഡ്യൂൾ ദേശീയ നേതൃത്വം ആദ്യം മാറ്റിയത്. എന്നാൽ കൊവിഡ് രണ്ടാം തരംഗവും ലോക്ഡൗണും വീണ്ടും സമ്മേളന നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കി. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ തുടങ്ങേണ്ട ബ്രാഞ്ച് സമ്മേളനങ്ങൾ ഈ വർഷം അവസാനത്തേക്ക് മാറുമെന്നാണ് നിലവിലെ സൂചന. അടുത്ത മാസം തന്നെ ഷെഡ്യൂളിൽ തീരുമാനമായെക്കും. വലിയ റാലികൾക്ക് നിയന്ത്രണമുള്ളതിനാൽ സമ്പൂർണ്ണ വാക്സിനേഷന് ശേഷമാകും സംസ്ഥാന സമ്മേളനവും,പാർട്ടി കോണ്‍ഗ്രസും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona