ജയിലിലായ ആറ് സിപിഎം പ്രവർത്തകർ പുറത്തിറങ്ങിയപ്പോൾ നടത്തിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയർന്നത്. പ്രകടനത്തിനെതിരെ മുസ്ലീം ലീ​ഗ് പ്രവ‌ത്തക‌ർ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.

കണ്ണൂർ: കണ്ണൂർ മയ്യിലിൽ കൊലവിളി മുദ്യാവാക്യവുമായി സിപിഎം പ്രവർത്തകരുടെ പ്രകടനം. കൊല്ലേണ്ടവരെ പ്രസ്ഥാനം കൊന്നിട്ടുണ്ടെന്നും ഇനിയും മടിക്കില്ലെന്നും ഭീഷണി മുഴക്കിയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. ലീഗ് പ്രവർത്തകരെ കൊന്ന് പച്ചക്കൊടി പുതപ്പിക്കുമെന്നും ഭീഷണിയുണ്ട്. 

മയ്യിലിലെ മുസ്ലീം ലീഗുകാർക്കെതിരെയാണ് പ്രകടനം നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ മുസ്ലീം ലീഗ് - സിപിഎം സംഘർഷം ഉണ്ടായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ ദിവസം സിപിഎം- മുസ്ലീം ലീഗ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. അന്ന് ആറ് സിപിഎം പ്രവർത്തകർക്കും ഏഴ് മുസ്ലീം ലീഗ് പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. 

ഈ കേസിൽ ജയിലിലായ ആറ് സിപിഎം പ്രവർത്തകർ പുറത്തിറങ്ങിയപ്പോൾ നടത്തിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയർന്നത്. പ്രകടനത്തിനെതിരെ മുസ്ലീം ലീ​ഗ് പ്രവ‌ത്തക‌ർ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. എന്നാൽ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് സിപിഎം പറയുന്നത്. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇതല്ല പാ‌ർട്ടി നിലപാടെന്നും സിപിഎം മയ്യിൽ ഏരിയ സെക്രട്ടറി പ്രതികരിച്ചു. പ്രാദേശിക തലത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം അറിയിച്ചു.