സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനം. സർക്കാരിന് കള്ളിനേക്കാൾ താൽപര്യം വിദേശമദ്യത്തിലാണെന്ന് റിപ്പോർട്ടിൽ വിമർശനം. പാർട്ടി അണികളുടെ പ്രശ്നങ്ങൾ അവഗണിക്കുന്ന സർക്കാരിന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്.
ആലപ്പുഴ : സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിലും വിമർശനം. സർക്കാരിന് കള്ളിനേക്കാൾ താൽപര്യം വിദേശമദ്യത്തിലാണെന്ന് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ വിമർശനം. സർക്കാറിന്റെ മുൻഗണന നയത്തിലും പാളിച്ചയുണ്ടായി. ഇടതുമുന്നണിയുടെ അണികളുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാർ അവഗണിക്കുന്ന സ്ഥിതിയുണ്ട്. ഇത് പരിഹരിക്കില്ലെങ്കിൽ ഗുരുതരമായ തിരിച്ചടി ഉണ്ടാകുമെന്നും സിപിഐ മുന്നറിയിപ്പ് നൽകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപിയുണ്ടാക്കിയ നേട്ടം കുറച്ചു കാണരുതെന്നും സിപിഐ പ്രവർത്തന റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സർക്കാരിന്റെ പൊലീസ് നയത്തിനെതിരെയും കടുത്ത വിമർശനമാണ് റിപ്പോർട്ടിലുളളത്. പൂരം കലക്കലിലും എംആർ അജിത് കുമാർ വിഷയം കൈകാര്യം ചെയ്ത രീതിയിലും സർക്കാരിനെതിരെ വിയോജിപ്പ് ഉയർന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് റിപ്പോർട്ട് അവതരിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിൽ ബിനോയ് വിശ്വത്തിന് നിലവിൽ ഭീഷണിയില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വം തുടരാൻ സാധ്യത. രാഷ്ട്രീയ സംഘടനാ റിപ്പോർട്ടുകൾ ഉച്ചക്ക് ശേഷം അവതരിപ്പിക്കും.
സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ
സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11 മണിക്ക് പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 39 ക്ഷണിതാക്കൾ അടക്കം 528 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ദീപശിഖ ഏറ്റുവാങ്ങും. വൈകിട്ട് അഞ്ചിന് 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനങ്ങളും സർക്കാരിന്‍റെ വിലയിരുത്തലും സമ്മേളനത്തിൽ ഉണ്ടാകും.
മുതിർന്ന സിപിഐ നേതാവ് കെ ഈ ഇസ്മയിൽ സമ്മേളനത്തിൽ പ്രതിനിധി അല്ല എന്നതാണ് ശ്രദ്ധേയം. ആലപ്പുഴ ടീം ഇന്നലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെട്ട ദീപശിഖ പ്രയാണം സമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ എത്തുമ്പോൾ, അച്ചടക്ക നടപടി നേരിടുന്നതിനാൽ ഇസ്മായിലിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ഈ നടപടിയിൽ കടുത്ത അസംതൃപ്തിയിലാണ് ഇസ്മയിൽ. ഇക്കാര്യങ്ങളും സമ്മേളനത്തിൽ ചർച്ചയായേക്കും.

