പെൺകുട്ടിക്കെതിരെയും അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ച എസ്എഫ്ഐക്കെതിരെയും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പൊലീസിൽ പരാതി

കളമശേരി: കുസാറ്റ് സിൻഡിക്കേറ്റ് അംഗത്തിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ എസ്എഫ്ഐക്കും പരാതിക്കാരിക്കുമെതിരെ സർവ്വകലാശാലയിലെ ഇടത് അധ്യാപക സംഘടന. സിൻഡിക്കേറ്റ് അംഗവും അധ്യാപകനും ഇടത് നേതാവുമായ പികെ ബേബിക്കെതിരെ പരാതി വ്യാജമെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചർ അസോസിയേഷൻ പറയുന്നു. ക്യാമ്പസിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള എസ്എഫ്ഐയുടെ ശ്രമമാണിതെന്നും പരാതി നൽകിയ പെൺകുട്ടിക്കെതിരെയും ഈ പരാതിയുടെ പേരിൽ അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ച എസ്എഫ്ഐക്കെതിരെയും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അധ്യാപക സംഘടന കളമശ്ശേരി പോലീസിന് പരാതി നൽകി.

ഫെബ്രുവരി മാസം അവസാനമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സർവകലാശാല കലോത്സവം നടക്കുന്നതിനിടെ ക്യാമ്പസിൽ വച്ച് പികെ ബേബി തന്നെ കടന്നുപിടിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതി. തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ ഒപ്പമെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പികെ ബേബിയെ കൈയ്യേറ്റം ചെയ്തു. പിന്നീട് പാര്‍ട്ടി കമ്മിറ്റിയിലും സര്‍വകലാശാലയിലും പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ കളമശേരി പൊലീസിനെ സമീപിച്ച ഇവര്‍ നാല് ദിവസം മുൻപ് പരാതി എഴുതി നൽകി. സര്‍വകാലാശലയിലെ ആഭ്യന്തര പരാതി പരിഹാര സെല്‍ അടക്കം അന്വേഷിച്ചിട്ടും തനിക്ക് നീതി കിട്ടിയില്ലെന്ന് പരാതിക്കാരി പറയുന്നു. ബേബിക്ക് രാഷ്ട്രീയ പിന്തുണ ലഭിച്ചുവെന്ന ആരോപണം ശക്തമായിരിക്കുന്നതിന് ഇടയിലാണ് അധ്യാപക സംഘടനയും പരാതിക്കാരിക്കും എസ്എഫ്ഐക്കുമെതിരെ പൊലീസിനെ സമീപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്