Asianet News MalayalamAsianet News Malayalam

ഖുര്‍ആന്‍, ഈന്തപ്പഴ കേസ്; കോണ്‍സുല്‍ ജനറലിനെ കേസിന്‍റെ ഭാഗമാക്കുന്നതില്‍ വ്യക്തത തേടി കസ്റ്റംസ്

അതേസമയം സാമൂഹികക്ഷേമ വകുപ്പ് യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്ത ഈന്തപ്പഴത്തിന്‍റെ കണക്കെടുപ്പ് തുടങ്ങി. അനാഥാലയങ്ങള്‍ക്ക് ഈന്തപ്പഴം നല്‍കിയതിന്‍റെ കണക്കാണ് ചോദിച്ചത്.

customs approach central government for clarification on dates import and quran
Author
Kochi, First Published Sep 20, 2020, 7:20 AM IST

കൊച്ചി: ഖുര്‍ആന്‍, ഈന്തപ്പഴ കേസ് അന്വേഷണത്തില്‍ വ്യക്തത തേടി വിദേശകാര്യ മന്ത്രാലയത്തിന് കസ്റ്റംസ് കത്ത് നല്‍കും. കോണ്‍സുല്‍ ജനറലിനെ കേസിന്‍റെ ഭാഗമാക്കുന്നതിലാണ് വ്യക്തത തേടുന്നത്. കോണ്‍സുല്‍ ജനറലിനെ ഉള്‍പ്പെടുത്താതെയുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ മറുപടിക്ക് ശേഷമായിരിക്കും തുടര്‍നടപടി. 

വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ, ഈന്തപ്പഴം എന്നിവ എത്തിയതിൽ കസ്റ്റംസ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങി. കേസിൽ ആരെയും പ്രതിയാക്കിയില്ലെങ്കിലും കോൺസുലേറ്റ് ജീവനക്കാരിൽ നിന്നടക്കം സാക്ഷി മൊഴികൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കസ്റ്റംസ് ആക്ട്,  ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേൻ ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പരിശോധന. 250 ഖുർആൻ കെട്ടുകൾ കോൺസുലേറ്റിൽ എത്തിയെങ്കിലും 32എണ്ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്.  ബാക്കി വരുന്ന ഖുർആൻ എവിടെ എന്നതിൽ കൃത്യമായ വിശദീകരണം നൽകേണ്ടത് കോൺസുലേറ്റ് ആണ്. ഇതിനായി ആദ്യം കോൺസുലേറ്റിലെ ജീവനക്കാരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തും.

കോണ്‍സുല്‍ ജനറലിനായി നാല് വര്‍ഷത്തിനുള്ളില്‍ 17000 കിലോ ഈന്തപ്പഴം തീരുവ ഒഴിവാക്കി എത്തിച്ചതിലെ അസ്വാഭാവികതയാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വന്തം ആവശ്യത്തിന് വിദേശത്തു നിന്ന് നികുതി ഇളവു ചെയ്ത് കൊണ്ടുവന്നവ പുറത്ത് നല്‍കരുതെന്നാണ് ചട്ടം. അഥവാ പുറത്തു വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതി നല്‍കണം. കസ്റ്റംസ് ആക്ടിന്‍റെയും വിദേശ നാണ്യ വിനിമയ ചട്ടത്തിന്‍റെയും ലംഘനം ഇക്കാര്യത്തില്‍ നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അനുമാനം.നിലവില്‍ കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. കോണ്‍സുല്‍ ജീവനക്കാരുടേയും സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന്‍റെയും വിശദീകരണം ലഭിച്ച ശേഷമേ തുടര്‍ നടപടി ഉണ്ടാകു. 

കോണ്‍സുലേറ്റിലേക്ക് വരുന്ന നയതന്ത്ര ബാഗേജുകള്‍ക്ക് നികുതിയിളവ് നല്‍കാന്‍ കത്ത് നല്‍കേണ്ട ചുമതല പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കാണ്. എന്നാല്‍ സമീപ നാളുകളില്‍ കോണ്‍സുലേറ്റില്‍ നിന്നും നികുതി ഒഴിവാക്കി നല്‍കാന്‍ ആവശ്യം വന്നിരുന്നില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം നേരത്തെ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍സുലേറ്റിന്‍റെ വിശദീകരണം പ്രധാനമാണെന്നാണ് കസ്റ്റംസിന്‍റെ നിലപാട്.

 

Follow Us:
Download App:
  • android
  • ios