സ്വർണ്ണക്കടത്തത് കേസിൽ ഇടപെടലുണ്ടായെന്ന് ആവർത്തിച്ച് സുമിത് കുമാർ; അന്വേഷണം സുതാര്യമായിരുന്നുവെന്നും കസ്റ്റംസ്
ഡോളർ കടത്ത് കേസിൽ കെടി ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് പറഞ്ഞ സുമിത് കുമാർ അതുമായി ബന്ധപ്പെട്ട ചില നയതന്ത്ര ഉദ്യോഗസ്ഥരും ആയിട്ടാണ് മുൻ മന്ത്രിക്ക് ബന്ധമെന്ന് വിശദീകരിച്ചു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
കൊച്ചി: സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ ഭരണപക്ഷ പാർട്ടി ഇടപെട്ടെന്ന ആരോപണം ആവർത്തിച്ച് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. സംസ്ഥാന പൊലീസ് എടുത്ത കേസുകളിൽ വീഴ്ചയുണ്ടായെന്നും ഒന്നിലും കുറ്റപത്രം കൊടുത്തില്ലെന്നും സുമിത് കുമാർ കുറ്റപ്പെടുത്തി. കസ്റ്റംസിന് മേൽ കേന്ദ്ര സമ്മർദ്ദമുണ്ടായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്ഥലം മാറി പോകുന്ന കസ്റ്റംസ് കമ്മീഷണർ പറയുന്നു.
രാഷ്ട്രീയപാർട്ടികൾ അന്വേഷണത്തിൽ ഇടപെടുന്നത് കേരളത്തിൽ ആദ്യം അല്ലെന്നാണ് സുമിത് കുമാർ പറയുന്നത്. എന്നാൽ അന്വേഷണം സുതാര്യമായാണ് നടന്നതെന്നും ആർക്കും തന്നെ സ്വാധീനിക്കാനോ സമ്മർദ്ദത്തിലാക്കാനോ ആകില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തിയോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് തന്റെ മേൽ അധികാരമില്ലെന്നായിരുന്നു മറുപടി.
കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള അക്രമത്തിലെ അന്വേഷണത്തിൽ പൊലീസിന് വീഴ്ച ഉണ്ടായെന്ന് സുമിത് കുമാർ ആരോപിക്കുന്നു. പലതവണ അക്രമങ്ങൾ ഉണ്ടായിട്ടും പോലീസ് ഒരു കുറ്റപത്രം പോലും ഇതുവരെ തയ്യാറായിക്കിയില്ല. കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഢിത്തമാണെന്നും സർക്കാരിനെതിരെ താൻ ഒരു കമ്മിഷനെ വച്ചാൽ എങ്ങനെയുണ്ടാകുമെന്നും സുമിത് കുമാർ ചോദിക്കുന്നു. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത നീക്കമാണ് ഇതെന്നാണ് പരിഹാസം.
ഡോളർ കടത്ത് കേസിൽ കെടി ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് പറഞ്ഞ സുമിത് കുമാർ അതുമായി ബന്ധപ്പെട്ട ചില നയതന്ത്ര ഉദ്യോഗസ്ഥരും ആയിട്ടാണ് മുൻ മന്ത്രിക്ക് ബന്ധമെന്ന് വിശദീകരിച്ചു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona