തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്നും ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും യു പ്രതിഭ. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് വ്യക്തിഹത്യ നടത്തുകയാണെന്നും അധിക്ഷേപ പരാമർശത്തിൽ അവർക്ക് പശ്ചാത്താപമില്ലെന്നും പ്രതിഭ ആരോപിച്ചു. ഇന്ന് തന്നെ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
ആലപ്പുഴ: തനിക്കെതിരെ സൈബർ ആക്രമണമെന്ന് യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ നടത്തുന്നു. സ്ത്രീയെ വീണ്ടും ആക്രമിക്കാനാണ് നോക്കുന്നതെന്നും യുഡിഎഫിന് പശ്ചാത്താപമില്ലെന്നും അതുകൊണ്ടാണ് സൈബർ ഇടങ്ങളിൽ ആക്രമിക്കാൻ ആളുകളെ ഇറക്കി വിടുന്നതെന്നും പ്രതിഭ പറഞ്ഞു. എന്നെയാണ് ആക്രമിച്ചത്. എന്നിട്ട് അവർ തന്നെയാണ് നിലവിളിക്കുന്നത്.
അന്ന് മാധ്യമപ്രവർത്തകർക്കെതിരെ പറഞ്ഞത് വളച്ചൊടിച്ചു. അന്നും യുഡിഎഫ് പ്രചരണ ആയുധമാക്കി. മാധ്യമപ്രവർത്തകർ കൂടെ നിൽക്കാതിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആ വീഡിയോ മുഴുവൻ കണ്ടാൽ അത് മനസ്സിലാകും. മാധ്യമപ്രവർത്തകർ പോലും തള്ളികളഞ്ഞതാണെന്നും അവർ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകും. ഇന്ന് തന്നെ പരാതി നൽകും.
സ്ത്രീകളെ വിമർശിക്കാം, എന്നാൽ അധിക്ഷേപിക്കുന്നത് തെറ്റായ പ്രവണത. യുഡിഎഫ് നടപടി എടുത്തതിൽ സന്തോഷമെന്നും അവർ വ്യക്തമാക്കി. പറഞ്ഞത് എത്രത്തോളം തെറ്റായ പരാമർശമെന്ന് ഇർഷാദിന് തോന്നുന്നില്ലായിരിക്കും. എന്നാൽ, സംസാരിച്ച കാര്യം എല്ലാവരും കേട്ടതാണ്. വേദിയിൽ ഇരുന്ന ആരും തിരുത്തിയില്ലെന്നും പ്രതിഭ പറഞ്ഞു.
