നിഷ പുരുഷോത്തമന് എതിരായ സൈബർ അധിക്ഷേപം, യോജിപ്പില്ലെന്ന് ദേശാഭിമാനി എഡിറ്റർ
ഇത് സംബന്ധിച്ച് ദേശാഭിമാനിയിൽ സർക്കുലേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നയാളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് പത്രത്തിന്‍റെ ചീഫ് എഡിറ്റർ പി രാജീവ് പറയുന്നത്.
തിരുവനന്തപുരം: മാധ്യമപ്രവർത്തകയായ നിഷ പുരുഷോത്തമനെതിരെ ദേശാഭിമാനി ജീവനക്കാരന്‍റെ അധിക്ഷേപപരാമർശത്തോട് യോജിപ്പില്ലെന്ന് പത്രത്തിന്‍റെ ചീഫ് എഡിറ്റർ പി രാജീവ്. ഇത് സംബന്ധിച്ച് ദേശാഭിമാനിയിൽ സർക്കുലേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നയാളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് പി രാജീവ് പറയുന്നത്. എന്നാൽ തീർത്തും വ്യക്തിപരമായ അധിക്ഷേപം നടത്തിയ ജീവനക്കാരനെതിരെ നടപടിയെടുത്തതായി രാജീവിന്‍റെ പോസ്റ്റിൽ പരാമർശമില്ല.
രാജീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ദേശാഭിമാനിയിൽ സർക്കുലേഷൻ വിഭാഗത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാളുടെ വ്യക്തിപരമായ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും മനോരമ ചാനലിലെ മാധ്യമ പ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റിട്ടതു ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇത്തരം രീതികളോട് ദേശാഭിമാനിക്ക് യോജിപ്പില്ല. ദേശാഭിമാനിയുടെ പേജിൽ നിന്നല്ലെങ്കിൽ പോലും പത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഭാഗത്തു നിന്നു മാത്രമല്ല ആരിൽ നിന്നും ഇത്തരം പ്രവണതകൾ ഉണ്ടാകാൻ പാടില്ലെന്നതാണ് സമീപനം. ഇതു സബന്ധിച്ച് ആ വ്യക്തിയോട് വിശദീകരണം ചുമതലപ്പെട്ടവർ ചോദിച്ചിട്ടുണ്ട്.
രാഷ്ട്രീയമായ വിമർശനങ്ങളാകാം. വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല. മോർഫിങ്ങുകളും നിർമ്മിത കഥകളും വഴി പാർടി നേതാക്കളെ മാത്രമല്ല കുടുംബാംഗങ്ങളെ വരെ വ്യക്തിഹത്യ ചെയ്യുന്ന രീതി സാമൂഹ്യ മാധ്യമങ്ങളിലൂടെ എതിരാളികൾ നടത്തുന്നുണ്ടെങ്കിലും ഞങ്ങൾക്ക് അത്തരം രീതികളോട് യോജിപ്പില്ല. വ്യക്തി അധിക്ഷേപ രീതികളെ ഞങ്ങൾ തള്ളിപ്പറയുന്നു.