ഐഎഫ്എഫ്കെ ക്കെ തിരശ്ശീല വീണെങ്കിലും വിവാദങ്ങൾക്ക് ഒട്ടും ശമനമില്ല. നടത്തിപ്പിനെ കുറിച്ചുയർന്ന പരാതികളെ പൂർണ്ണമായും തള്ളുകയാണ് രഞ്ജിത്.
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയിലെ കൂവൽ വെറും അപശബ്ദം മാത്രമായിരുന്നെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത്. വൻ പ്രതിഷേധം ഉയർന്നെങ്കിലും 100 ശതമാനം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് അടുത്ത വർഷവും തുടരുമെന്ന് രഞ്ജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം പരാതികൾ തള്ളുന്ന രഞ്ജിത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ തുടരുകയാണ്.
ഐഎഫ്എഫ്കെ ക്കെ തിരശ്ശീല വീണെങ്കിലും വിവാദങ്ങൾക്ക് ഒട്ടും ശമനമില്ല. നടത്തിപ്പിനെ കുറിച്ചുയർന്ന പരാതികളെ പൂർണ്ണമായും തള്ളുകയാണ് രഞ്ജിത്ത്. റിസർവ്വേഷനിൽ വീഴ്ചയുണ്ടായിട്ടില്ല. നൻപകൽ നേരത്ത് മയക്കത്തിൻറെ ആദ്യ ഷോക്ക് തന്നെ എല്ലാവരും വന്നതാണ് പ്രശ്നമെന്നാണ് അക്കാദമി ചെയർമാൻറെ നിലപാട്
പഴയ എസ്എഫ്ഐ ചരിത്രം ഓർമ്മിപ്പിച്ചുള്ള പ്രതിരോധമൊന്നും കണിക്കിലെടുക്കാതെയാണ് പ്രതിഷേധക്കാർ കടുപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇടത് അനുകൂല നിലപാടെടുക്കന്നവർ തന്നെ രഞ്ജിത്തിനെ അദ്ദേഹത്തിൻറെ ചിത്രങ്ങളിലെ ഡയലോഗുകൾ അടക്കം ഉപയോഗിച്ച് കൂട്ടത്തോടെ വിമർശിക്കുന്നു. വിക്കിപീഡിയയിൽ രഞ്ജിത്തിൻറെ പ്രൊഫൈൽ കടുത്ത ഭാഷ ഉപയോഗിച്ച് തിരുത്തുന്നതിലേക്ക് വരെ എത്തി എതിർപ്പ്
