'മഹ' കേരളതീരം വിട്ടു, ഭീതി ഒഴിഞ്ഞ് കേരളവും ലക്ഷദ്വീപും; ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്
കേരളത്തിലെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റുവിശാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോൾ കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.
കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് കേരളതീരത്തു നിന്ന് പൂർണ്ണമായി മാറി. കൂടുതല്‍ ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക് പോകുന്ന മഹ ചുഴലിക്കാറ്റ് മംഗലാപുരത്ത് നിന്ന് 390 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഹ ലക്ഷദ്വീപ് കടന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങുകയാണ്. അതിനാൽ ലക്ഷദ്വീപും സുരക്ഷിതമാണ്. എന്നാൽ, ലക്ഷദ്വീപിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റുവിശാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോൾ കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. കലത്ത മഴ പെയ്യുന്നതിനാൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് തുടരുന്നുണ്ട്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് അമ്നി ദ്വീപിൽ മഹ ചുഴലിക്കാറ്റ് വീശിയത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയായിരുന്നു ഈ സമയത്ത് കാറ്റിന്റെ വേഗം.