Asianet News MalayalamAsianet News Malayalam

'ടൗട്ടെ' പ്രഭാവം ഒഴിയുന്നു, കേരളത്തിൽ 11 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്, വടക്ക് മഴ ശക്തി കുറഞ്ഞു

തുടര്‍ച്ചയായ മഴയ്ക്ക് വടക്കൻ ജില്ലകളില്‍ അല്‍പം ആശ്വാസം. വേലിയേറ്റം കഴിഞ്ഞതോടെ വൈകുന്നേരം അഞ്ച് മുതല്‍ കടല്‍ ശാന്തമാകാന്‍ തുടങ്ങിയിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ, തത്സമയവിവരങ്ങൾ...

cyclone tauktae yellow alert in 11 districts as on 17 may 2021
Author
Thiruvananthapuram, First Published May 16, 2021, 7:00 PM IST

തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട്: കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും വിവിധ ജില്ലകളിൽ മഴക്കെടുതികൾ തുടരുന്നു. വടകരയിൽ നാലു കിലോമീറ്റർ കടൽഭിത്തിക്ക് കേടുപറ്റി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി രണ്ടായിരത്തോളംപേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ ഇന്നും കനത്ത മഴ തുടർന്നു. പലയിടത്തും വൈദ്യുതി വിതരണം തകരാറിലായി. അപ്പർ കുട്ടനാട്ടിൽ പലയിടത്തും വെള്ളപ്പൊക്കം ഉണ്ടായി. നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.

വടക്കൻ കേരളത്തിൽ കനത്ത മഴ, വൈകിട്ട് കുറഞ്ഞു

വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞു. വേലിയേറ്റ സമയം കഴിഞ്ഞതിനാല്‍ കടല്‍ ശാന്തമായി തുടങ്ങിയിട്ടുണ്ട്. ബേപ്പൂരില്‍ നിന്ന് പോയി കാണാതായ മത്സ്യ ബന്ധന ബോട്ട് മംഗലാപുരത്ത് കണ്ടെത്തി.

തുടര്‍ച്ചയായ മഴയ്ക്ക് വടക്കൻ ജില്ലകളില്‍ ഇന്ന് അൽപം ആശ്വാസമുണ്ടായിരുന്നു. വേലിയേറ്റം കഴിഞ്ഞതോടെ വൈകുന്നേരം അഞ്ച് മുതല്‍ കടല്‍ ശാന്തമാകാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് രാത്രി പതിനൊന്നോടെ വീണ്ടും വേലിയേറ്റമുണ്ടാകുമെങ്കിലും കടല്‍ക്ഷോഭം അതിശക്തമാകില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിഗമനം.

കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ അജ്മീർ ഷാ എന്ന ബോട്ട് മംഗലാപുരത്ത് കണ്ടെത്തി. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കുകയാണ്. 15 മത്സ്യത്തൊഴിലാളികളും സുരക്ഷിതര്‍.

ഗോവന്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന മിലാദ് 3 എന്ന ബോട്ടിലെ 15 ജോലിക്കാരേയും കാലാവസ്ഥ അനുകൂലമായാല്‍ കരയില്‍ എത്തിക്കുമെന്ന് നിയുക്ത ബേപ്പൂര്‍ എംഎൽഎ പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കണ്ണൂര്‍ പഴശി ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തി. പയ്യന്നൂര്‍ കാനായി മീന്‍കുഴി ഡാം, തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ എന്നിവയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 

വയനാട്ടിൽ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വെള്ളം ഉയരുമ്പോള്‍ പുഴകളില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങരുതെന്ന് വയനാട് ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയില്‍ കോഴിക്കോട് പെരിഞ്ചേരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ചെറുവണ്ണൂര്‍ ഭാഗത്ത് പുഴയുടെ തീരം ഇടിഞ്ഞു. 

വടകര അഴിത്തല മുതല്‍ കുരിയാടി വരെ നാല് കിലോമീറ്റര്‍ കരിങ്കല്‍ ഭിത്തി താഴ്ന്നുപോയി. പ്രദേശത്ത് നൂറോളം വീടുകള്‍ക്ക് കേടുപാടുകളുണ്ട്. പലയിടത്തും തീരദേശ റോഡുകള്‍ തകര്‍ന്നിട്ടുണ്ട്.

കാസർകോട് ഷിറിയ കടപ്പുറം, വലിയപറമ്പ് എന്നിവിടങ്ങളില്‍ നിന്നായി 523 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം എട്ടാക്കി ഉയര്‍ത്തി.

കനത്ത മഴയില്‍ വടക്കന്‍ ജില്ലകളില്‍ കൃഷിനാശവുമുണ്ടായി. വയനാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കൃഷിനാശം. വയനാട് ജില്ലയില്‍ മാത്രം 13 കോടിയില്‍ അധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്‍റെ പ്രാഥമിക കണക്ക്.

ചെല്ലാനത്ത് വെള്ളം ഇറങ്ങിത്തുടങ്ങി

മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. ചെല്ലാനത്ത് വീടുകളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഇടുക്കിയിലും തൃശ്ശൂരും പല ഭാഗത്തും മഴ പെയ്യുന്നുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്‍റെ സ്പിൽ വേ ഷട്ടർഉകൾ തുറക്കാൻ ജില്ലാ കലക്ടർ അനുവാദം നൽകി.

തൃശൂർ നഗരത്തിലും തീരദേശത്തും മഴ തുടരുകയാണ്. കൊടുങ്ങല്ലൂർ, ചാവക്കാട്, എറിയാട് എന്നിവിടങ്ങളിലായി 354 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഗുരുവായൂരിൽ കിഴക്കേ ഗോപുരത്തിലെ താഴിക കുടത്തിന്‍റെ ഒരു ഭാഗം അടർന്നു വീണു.

ചിമ്മിനി, പെരിങ്ങൽക്കുത്ത് ഡാമുകളിലെ ജലനിരപ്പുയർന്നു. പെരിങ്ങൽക്കുത്ത് ഡാമിന്‍റെ സ്പിൽ വേ ഷട്ടറുകൾ തുറക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പുഴയിൽ മത്സ്യബന്ധനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

ഇടുക്കിയിൽ മഴ തുടരുന്നെങ്കിലും ശക്തമായ കാറ്റ് കുറഞ്ഞതിനാൽ കാര്യമായ നാശനഷ്ടങ്ങളില്ല. പീരുമേട് മേഖലയിലാണ് മഴ കൂടുതൽ. 205 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 17 വീടുകൾ പൂര്‍ണ്ണമായും 258 വീടുകൾ ഭാഗികമായും തകർന്നു. മലങ്കര, കല്ലാർകുട്ടി, ലോവർപെരിയാർ അണക്കെട്ടുകൾ തുറന്ന് വിട്ടിരിക്കുകയാണ്.

രണ്ടു ദിവസം തിമിർത്തു പെയ്ത മഴക്ക് എറണാകുളത്തും കുറവുണ്ട്. ചെല്ലാനത്ത് വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയതിനെത്തുടർന്ന് ക്യാമ്പുകളിലുണ്ടായിരുന്ന പകുതിയോളം പേർ വീട് വൃത്തിയാക്കാനും മറ്റുമായി മടങ്ങി. നായരമ്പലത്ത് പുഴയിൽ വെള്ളം ഉയർന്നതോടെ വെള്ളക്കെട്ട് രൂക്ഷമാണ്. വേലിയിറക്ക സമയത്തും വീടുകളിൽ നിന്നും വെള്ളമിറങ്ങുന്നില്ല. വെള്ളം കയറിയതിനെ തുടർന്ന് നായരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനം നിർത്തിവെച്ചു. 

ലക്ഷദ്വീപിലും മഴക്കും കാറ്റിനും ശമനമുണ്ട്. ഭൂതത്താൻ കെട്ട് അണക്കെട്ടിന്‍റെ ഏഴു ഷട്ടറുകൾ തുറന്നു വിട്ടിരിക്കുകയാണ്. കോട്ടയത്ത് മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞു. നിലവിൽ 8 ക്യാമ്പുകളിലായി 151 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മീനച്ചിലാറിലെ കിടങ്ങൂർ സ്റ്റേഷനിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയായ 6.61 മീറ്റർ മറികടന്നു. നിലവിലെ ജലനിരപ്പ് 3.20 മീറ്ററാണ്. കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. 

തകർന്ന ശംഖുമുഖം - എയർപോർട്ട് റോഡിൽ യാത്രാവിലക്ക്

തിരുവനന്തപുരത്ത് തകർന്ന ശംഖുമുഖം - എയർപോർട്ട് റോഡിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. ജില്ലയിൽ പ്രതീക്ഷിക്കാത്ത മേഖലകളിൽ പോലും കടലാക്രമണമുണ്ടായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിലും കൊല്ലത്തും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ്.

തിരുവനന്തപുരത്തെ തീരത്ത് തകർച്ചയുടെ കാഴ്ചകൾ തുടരുകയാണ്. ഇടക്കിടെ ശക്തമായ കാറ്റും മഴയും തുടരുന്നു. ശംഖുമുഖത്ത് തീരത്തോട് ചേർന്ന എയർപോർട്ട് റോഡ് പൂർണമായും തകർന്ന നിലയിൽ. വെട്ടുകാട്, കൊച്ചുവേളി, പൊഴിയൂർ മേഖലകളിൽ നാശനഷ്ടങ്ങൾ തുടരുന്നു. കൂടുതൽ വീടുകൾ അപകട ഭീഷണിയിൽ. വലിയതുറ പാലം കൂടുതൽ അപകടാവസ്ഥയിലായി. സാധാരണ കടൽക്ഷോഭം ഉണ്ടാകാത്ത ഇടങ്ങളിൽ ഇത്തവണ കടലാക്രമണം രൂക്ഷമായതും, ശംഖുമുഖത്തടക്കം തീരസംരക്ഷണ പ്രവർത്തനങ്ങൾക്കിടെ ഉണ്ടായ വലിയനാശനഷ്ടങ്ങളും തീർക്കുന്നത് വലിയ പ്രതിസന്ധി.

തിരുവനന്തപുരത്തെ അപേക്ഷിച്ച് കൊല്ലത്തും പത്തനംതിട്ടയിലും തെളിഞ്ഞ കാലാവസ്ഥയാണ്. കൊല്ലത്ത് ചില മേഖലകളിൽ മാത്രം മഴ. കടൽക്ഷോഭത്തിനും കുറവുണ്ട്. പത്തനംതിട്ടയിൽ മലയോരമേഖലയിൽ ഇടവിട്ട് മഴ തുടരുകയാണ്. അണക്കെട്ടുകളിൽ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. മൂഴിയാർ അണക്കെട്ട് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു. മണിമലയാറിലെ ജലനിരപ്പ് ഇപ്പോഴും അപകരമായ നിലയാമെന്നാണ് കേന്ദ്ര ജലകമ്മിഷന്‍റെ മുന്നറിയിപ്പ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios