വെള്ളാപ്പള്ളിയെ സുധീരന്‍ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ഇറങ്ങിപ്പോക്ക്
വെള്ളാപ്പള്ളിക്കെതിരെ അനവസരത്തില്‍ സുധീരന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തെ അധിക്ഷേപിക്കുന്നതാണ്. വെള്ളാപ്പള്ളിയെ അപമാനിക്കുന്ന ഒരു വേദിയില്‍ താനിരിക്കേണ്ട കാര്യമില്ല എന്ന് തോന്നിയതിനാലാണ് ഇറങ്ങി പോന്നതെന്നും സുഗതന്‍ കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ: കോണ്‍ഗ്രസ് വിഎം സുധീരന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ കെപിസിസി നിര്‍വാഹകസമിതി അംഗവും എസ്എന്‍ഡിപി നേതാവുമായ ഡി.സുഗതന്‍റെ പരസ്യപ്രതിഷേധം.
ആലപ്പുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ സുധീരന്‍ വെള്ളാപ്പള്ളിക്കെതിരെ സംസാരിച്ചു തുടങ്ങിയപ്പോള്‍ സുഗതന്‍ വേദിയില്‍ നിന്നും ഇറങ്ങി പോയി. വെള്ളാപ്പള്ളിക്കെതിരെ തീര്‍ത്തും അനുചിതമായ പ്രസ്താവനയാണ് വിഎം സുധീരന്‍ നടത്തിയതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങി പോന്നതെന്നും സുഗതന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളിക്കെതിരെ അനവസരത്തില്‍ സുധീരന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തെ അധിക്ഷേപിക്കുന്നതാണ്. വെള്ളാപ്പള്ളിയെ അപമാനിക്കുന്ന ഒരു വേദിയില്‍ താനിരിക്കേണ്ട കാര്യമില്ല എന്ന് തോന്നിയതിനാലാണ് ഇറങ്ങി പോന്നതെന്നും സുഗതന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സുഗതന്‍ ഇറങ്ങിപ്പോയത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് വിഎം സുധീരൻ പ്രതികരിച്ചു. എസ്എന്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം കൂടിയാണ് സുഗതന്‍.
ഈ സംഭവത്തിന് ശേഷം ചേര്‍ന്ന ആലപ്പുഴ ഡിസിസിയുടെ യോഗത്തില്‍ ഡി.സുഗതനെതിരെ അതിരൂക്ഷവിമര്‍ശനമാണ് സുധീരന്‍ നടത്തിയത്. കോണ്‍ഗ്രസില്‍ ചില യൂദാസുകളുണ്ടെന്നും ഇവരാണ് സിപിഎമ്മിനേയും ബിജെപിയേയും സഹായിക്കുന്നതെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു. ഇവരെ മാറ്റി നിർത്താതെ കോൺഗ്രസ്സ് രക്ഷപ്പെടില്ലെന്നും അദ്ദേഹം സുഗതന്‍റെ പേര് പറയാതെ തുറന്നടിച്ചു. യോഗം നടക്കുന്നതിനിടെ സുധീരന്‍റെ ഫോണിലേക്ക് ഡി.സുഗതന്‍ വിളിച്ചു അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും അതിരൂക്ഷമായാണ് സുധീരന്‍ പ്രതികരിച്ചത്.