യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ മര്‍ദ്ദിച്ച് ഡിസിസി നേതാവ്; പ്രകോപനം ബാങ്ക് അഴിമതി പുറത്തെത്തിച്ചത്-വീഡിയോ
ബാങ്ക് മുൻ പ്രസിഡന്റ് എംഎസ് അനിലിന്റെ സഹോദരനാണ് സുരേഷ്. ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നേരത്തെ ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചിരുന്നു.
തിരുവനന്തപുരം: ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് പ്രദേശിക നേതാവിനെ ഡിസിസി ജനറൽ സെക്രട്ടറി മര്‍ദ്ദിച്ചവശനാക്കി. പെരുങ്കടവിള മണ്ഡലം പ്രസിഡന്റ ജയനെയാണ് ഡിസിസി ജനറൽ സെക്രട്ടറി മാരായി മുട്ടം സുരേഷ് മർദ്ദിച്ചവശനാക്കിയത്.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാരായി മുട്ടം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എംഎസ് അനിലിന്റെ സഹോദരനാണ് സുരേഷ്. ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നേരത്തെ ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചിരുന്നു. ഇതാണ് സുരേഷിനെ പ്രകോപിപ്പിച്ചത്. ക്രൂരമായ മർദ്ദനത്തിനിരയായ ജയന്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോൺഗ്രസ് പാറശാല നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് പുനയൽ സന്തോഷും ഇയാളെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ക്രിക്കറ്റ് ബാറ്റുപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
"