ഡിസിസി അധ്യക്ഷ പട്ടികയിൽ ഇന്ന് അവസാനവട്ട ചർച്ച, ഒറ്റപ്പേരിലേക്ക് ചുരുക്കും; സുധാകരനും സതീശനും ഇന്ന് ദില്ലിക്ക്
ഡിസിസി പുന:സംഘടനയിൽ ഇന്ന് തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും തമ്മിലാണ് അന്തിമ കൂടിയാലോചന
തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ പട്ടികയിൽ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കും. ഒറ്റപ്പേരിലേക്ക് പട്ടിക ചുരുക്കാനാണ് സംസ്ഥാന നേതാക്കളുടെ ശ്രമം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇതിന് ശേഷം ഇന്ന് തന്നെ ദില്ലിക്ക് പോകും.
ഡിസിസി പുന:സംഘടനയിൽ ഇന്ന് തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും തമ്മിലാണ് അന്തിമ കൂടിയാലോചന. ചില ജില്ലകളിലെ പാനലിൽ നിന്ന് ഒറ്റപ്പേരിലെത്തിക്കുകയാണ് ഈ ചർച്ചയുടെ ലക്ഷ്യം. തിരുവനന്തപുരത്തെ പാനലിൽ ശശി തരൂരിൻറെ നോമിനി ജിഎസ് ബാബു, കെഎസ് ശബരീനാഥൻ, ആർവി രാജേഷ്, പാലോട് രവി എന്നീപേരുകളാണുള്ളത്. കൊല്ലത്ത് രാജേന്ദ്രപ്രസാദ്, എംഎം നസീർ, കോട്ടയത്ത് നാട്ടകം സുരേഷ്, ജോമോൻ ഐക്കര, യൂജിൻ തോമസ്, മലപ്പുറത്ത് വിഎസ് ജോയി, ആര്യാടൻ ഷൗക്കത്ത് എന്നിവരാണുള്ളത്.
ഈ നാല് ജില്ലകളിലെ പേരുകളിൽ നിന്ന് ഒറ്റപ്പേരിലേക്ക് എത്തുമ്പോൾ മറ്റ് ജില്ലകളിലെ പേരുകളിലും മാറ്റം വരാം. സാമുദായിക പരിഗണന കൂടി ഇക്കാര്യത്തിൽ പരിഗണിക്കുമെന്നാണ് വിവരം.