തേവര കണ്ണങ്കാട്ടിന് സമീപത്തെ കായലിലാണ് തെരച്ചിൽ നടത്തിയത്. പ്രാഫഷണൽ ഡൈവിംഗ് ടീമിനെ ഉപയോഗിച്ചായിരുന്നു പരിശോധന. 

കൊച്ചി: മിസ് കേരള അൻസി കബീർ (Ansi Kabeer) ഉള്‍പ്പെടെ മരിച്ച വാഹനാപകട കേസില്‍ ഊരിമാറ്റിയ ഹാര്‍‍ഡ് ‍‍‍‍‍ഡിസ്ക് കണ്ടെത്താന്‍ പൊലീസ് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം കായലില്‍ തിരച്ചില്‍ നടത്തി. അഗ്നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. കേസിലെ രണ്ട് പ്രതികളുമായി നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല

ഡിജെപാര്‍ട്ടി നടന്ന നന്പര് 18 ഹോട്ടലിലെ ജീവനക്കാര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കായലിലെ തിരച്ചില്‍. 12 മണിയോടെ കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍ , മെല്‍വിന് എന്നിവരുടമായി അന്വേഷണം സഘം പാലത്തിലെത്തി. തുടര്‍ന്ന പ്രതികള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാർക്ക് ചെയ്തു. തുടര്‍ന്ന് ഫയര്‍ ആന്‍റ് റസ്ക്യൂ സർവ്വീസസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ കായലിലിറങ്ങി. 

വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ശക്തമായ അടിയൊഴുക്കുള്ള മേഖലയിലാണ്. അതു കൊണ്ട് തന്നെ ഹാര്‍ഡ് ഡിസ്ക വീണ്ടെടുക്കുക പ്രയാസമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കന്നുണ്ട്.

ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ ഹോട്ടലല്‍ ഉടമ റോയി വയലാട്ട്, ഇവരുടെ കാര്‍ ചേസ് ചെയ്ത സൈജു എന്നിവര്‍ യുവതികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പാർട്ടി നടന്ന റൂഫ് ടോപ്പിലെയും പാർക്കിംഗ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്ക് ഊരി മാറ്റി, ബ്ലാങ്ക് ഡിസ്ക് ഘടിപ്പിച്ച നിലയിലായിരന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്‍റെ നിർദ്ദേശപ്രകാരം കായലില്‍ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്‍റെയും മെല്‍വിന്‍റെയും മൊഴി. എന്നാല്‍ ഈ മൊഴികള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. 

നമ്പര്‍ 18 ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്‍റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാ‍ർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിന്‍റെ കുടുംബത്തിന്‍റെ നിലപാട്. ഇതിനിടെ മരിച്ച പെൺകുട്ടികളുടെ വാഹനത്തെ മുൻപും അരെങ്കിലും പിന്തുടർന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.