സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ അധിക്ഷേപത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ദീപക്കിന്‍റെ മാതാപിതാക്കൾ

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ അധിക്ഷേപത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ദീപക്കിന്‍റെ മാതാപിതാക്കൾ. മകൻ പാവമായിരുനെന്നും അവൻ പേടിച്ചുപോയി, ലോകത്ത് ഒരച്ഛനും അമ്മയ്ക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാവരുത്, ഒരു പെണ്ണിനോടും അവൻ മോശമായി പെരുമാറിയിട്ടില്ലെന്നും ദീപക്കിന്‍റെ അമ്മ കന്യക മാധ്യമങ്ങളോട് പറഞ്ഞു. ഷിംജിതയെ പിടി കൂടണമെന്നും എങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിന്‍റെ അച്ഛൻ പറഞ്ഞു.

അതേസമയം, കേസിൽ പ്രതിയായ യുവതി ഒളിവിൽ എന്നാണ് സൂചന. വടകര സ്വദേശി ഷിംജിതയാണ് കേസ് എടുത്തതിനു പിന്നാലെ ഒളിവിൽ പോയത്. ഇവരെ അറസ്റ്റ് ചെയ്യാൻ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് നീക്കം തുടങ്ങിയിരുന്നു. സ്വകാര്യ ബസിലെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഇവർക്കെതിരെ പൊലീസ് കേസ് എടുത്തത്. സ്വകാര്യ ബസിൽ വെച്ചു ദീപക് മോശം രീതിയിൽ സ്പർശിച്ചെന്നു കാട്ടി യുവതി സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് ദീപക്ക് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

YouTube video player