ബലാൽസംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലെ ഇരകൾക്ക് നഷ്ട പരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തുന്നു. വിവിധ ജില്ലകളിലായി നൂറോളം പേരാണ് ഇതിനായി കാത്തിരിക്കുന്നത്.
തിരുവനന്തപുരം: ബലാൽസംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലെ ഇരകൾക്ക് നഷ്ട പരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തുന്നു. വിവിധ ജില്ലകളിലായി നൂറോളം പേരാണ് ഇതിനായി കാത്തിരിക്കുന്നത്.
സംസ്ഥാന മനുഷ്യാകാശ കമ്മീഷന്‍റെ ആവശ്യ പ്രകാരം കേരള ലീഗൽ സർവീസ് അതോറിട്ടി സമർപ്പിച്ച കണക്കാണിത്. ഇതനുസരിച്ച് കഴിഞ്ഞ നവംബർ വരെ വിവിധ ജില്ലകളിലായി 75 പേർക്ക് നഷ്ടപരിഹാരം ലഭിക്കണം. ഇപ്പോഴിത് 100 കടന്നു. രണ്ടരക്കോടിയോളം രൂപയാണ് ഇത്തരത്തിൽ കൊടുത്തു തീർക്കാനുള്ളത്.
ഏറ്റവും കൂടുതൽ പേർക്ക് നഷ്ട പരിഹാരം ലഭിക്കേണ്ടത് വയനാട് ജില്ലയിലാണ്. 26 പേർ. കൃറ്റകൃത്യങ്ങളിൽ ഇരയായി പരിക്കേറ്റു എന്ന് പോലീസ് എഫ്ഐആർ തയ്യാറാക്കിയാൽ നഷ്ടപരിഹാരത്തിന് അർഹരാണെന്നാണ് 2014 ലെ വിക്ടിം കോന്പൻസേറ്ററി സ്കീം സംബന്ധിച്ച ഉത്തരവിലുള്ളത്.
ഇരകളുടെ പുനരധിവാസത്തിനും ചികിത്സാ ചെലവുകൾക്കുമാണിത്. ലീഗൽ സർവീസ് അതോറിട്ടിയാണ് നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്യേണ്ടത്. എന്നാൽ ഇവർ ശുപാർശ ചെയ്ത കേസുകളിൽ ഭൂരിഭാഗത്തിലും തുക നൽകിയിട്ടില്ല.
സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷം തുക ലഭിച്ചാൽ ഇരകൾക്ക് പ്രയോജനപ്പെടാറില്ല. ധനകാര്യ വകുപ്പ് തുക അനുവദിക്കാത്തതിനാലാണ് ഇതെന്നാണ് വിശദീകരണം. നിർഭയ ഫണ്ടിലേക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയും ഇതിനായി ഉപയോഗിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കൃത്യ സമയത്ത് നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്ത സർക്കാർ നടപടിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകർ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിട്ടുണ്ട്.
