ശബരിമല തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം; തീരുമാനം ഇന്നുണ്ടായേക്കും
ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം എത്ര വർധിപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും
തിരുവനന്തപുരം: ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം എത്ര വർധിപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്നലെ ചേര്‍ന്ന ചീഫ് സെക്രട്ടറി തല സമിതി, ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം അംഗീകരിച്ചിരുന്നു. നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇത് ഇരിട്ടിയെങ്കിലും ആക്കാനാണ് ആലോചന. ആന്‍റിജന്‍ പരിശോധന കൂട്ടേണ്ടെതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും
അതേസമയം ശബരിമലയില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കുന്ന കാര്യം ആലോചിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് സാധ്യത പരിഗണിക്കണം.
അല്ലാത്തപക്ഷം ദേവസ്വംബോര്‍ഡിൻറെ വരുമാനം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന പല ക്ഷേത്രങ്ങളേയും സാരമായി ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സാമ്പത്തിക സഹായം നല്‍കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.