പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ഇഡിയുടെ ശുപാർശ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും. വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ വിവരങ്ങളിൽ പറയുന്നു.
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ഇഡിയുടെ ശുപാർശ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും. വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ വിവരങ്ങളിൽ പറയുന്നു. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണ്. ബാങ്ക് രേഖകൾ സഹിതമുള്ള തെളിവുകൾ ആണ് ഇഡി ഡിജിപിക്ക് കൈമാറിയത്. പിണറായിക്കെതിരെ കേസെടുക്കുന്നതിൽ കരുതലോടെ നീങ്ങുകയാണ് സർക്കാർ. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം.
സിഎംആർഎൽ - എക്സാലോജിക് ഇടപാടുകളുടെ തെളിവുകൾക്ക് പുറമെയാണ് ഇഡി ഹവാല തെളിവുകളും കൈമാറിയത്. വീണയുടെ 20.5 കോടി രൂപയുടെ ഇടപാടിന്റെ എല്ലാ വിവരങ്ങളും ഇഡി റിപ്പോർട്ടിൽ ഉൾപ്പെടുത്തി. മുഹമ്മദ് റിയാസുമായുള്ള വിവാഹത്തിന് ശേഷമാണ് ഹവാല ഇടപാട് നടന്നത്. വിദേശത്തേക്ക് പണം അയച്ചതും വിവാഹശേഷമെന്നാണ് കണ്ടെത്തൽ. ബിസിനസ് തുടങ്ങാനാണ് വിദേശത്തേക്ക് പണം കൈമാറിയത്. ബാങ്ക് രേഖകൾ സഹിതമാണ് ഇഡി ഡിജിപിക്ക് തെളിവുകൾ കൈമാറിയത്. റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കും മുഹമ്മദ് റിയാസിനെതിരെയും സർക്കാർ എഫ്ഐആർ ഇടുമെന്ന വിലയിരുത്തലിലാണ് ഇഡി. മതിയായി തെളിവുകൾ റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ എജിയും ഡിജിപിയും സംയുക്ത നിയമോപദേശം നൽകും. ആദ്യം പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിക്കുമെന്നാണ് സൂചന. അതിനും ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനം ഉണ്ടാകൂ.

