ഉണ്ണിക്കൃ‍ഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ വിവരം വെളിയിൽ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ദ്വാരപാലക പീഠവിവാദത്തിൽ സമ​ഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ​ഗൂഢനീക്കമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഉണ്ണിക്കൃ‍ഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ വിവരം വെളിയിൽ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു ജഡ്ജിന്റെ നേതൃത്വത്തിൽ തന്നെ അന്വേഷണം മുന്നോട്ട് പോകുന്നത് നല്ലതാണ്. പരാതി ഉന്നയിച്ച ആളിന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് പീഠം കണ്ടെത്തി. നല്ല ഗൂഢാലോചനയാണ് നടന്നത്. 

Add Asianetnews as a Preferred SourcegooglePreferred

വളരെ ആസൂത്രിതമായ നീക്കമാണ് നടന്നതെന്ന് പറഞ്ഞ മന്ത്രി അയ്യപ്പ സംഗമം നടക്കാൻ അഞ്ചുദിവസം ബാക്കി നിൽക്കെയാണ് പീഠം വാർത്ത വന്നതെന്നും ചൂണ്ടിക്കാട്ടി. 40 ദിവസം ചെന്നൈയിൽ സ്വർണം പൂശാൻ എന്ന രൂപത്തിൽ കൊണ്ടുപോയി. ആസൂത്രിതമായ ദുരുദ്ദേശത്തോടെയുള്ള നീക്കം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭാഗത്തു നിന്നുണ്ടായി. ഉണ്ണികൃഷ്ണൻ പോറ്റി യുടെ ശബരിമലയിലെ സാന്നിധ്യവും ഇടപെടലും ദുരൂഹമാണ്. ഉണ്ണികൃഷ്ണൻ പോറ്റി വിദേശത്തുനിന്നും സ്വദേശത്തുനിന്നും വരുന്ന ഭക്തന്മാരെ പല രൂപത്തിൽ ചൂഷണം ചെയ്തെന്നാണ് സൂചന. സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് എതിരായി നീങ്ങിയവരുടെ കൂട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കൂടിയിട്ടാണ് കാര്യങ്ങൾ നീക്കിയതെന്ന് സംശയിച്ചാൽ തെറ്റ് പറയാനില്ലെന്നും മന്ത്രി വാസവൻ കൂട്ടിച്ചേര്‍ത്തു.