ശബരിമലയിൽ ലിംഗ വിവേചനമില്ലെന്ന് ബോർഡ് സുപ്രീംകോടതിയിൽ അറിയിച്ചു. മതകാര്യങ്ങളിൽ സ്വന്തമായ നിലപാടെടുക്കാൻ ശബരിമലയ്ക്ക് അവകാശമുണ്ടെന്നും യുവതി പ്രവേശനത്തിന് മാത്രമാണ് വിലക്കെന്നും ദേവസ്വം ബോർഡ് പറയുന്നു.

ദില്ലി: ‌ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ശബരിമലയില്‍ ലിംഗ വിവേചനമില്ലെന്നും പ്രായപരിധിയിലുള്ള വിലക്ക് മാത്രമേയുള്ളൂവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. മതസ്വാതന്ത്ര്യം ആചാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുതെന്നും കോടതി ഇടപെടൽ എന്ന് ബോർഡ് വാദിക്കുന്നു.

വിശ്വാസ കാര്യങ്ങളില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ട്. കോടതിക്ക് പുറത്തുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് വിധി പറയരുത്. കോടതി പിന്തുടരുന്ന അനിവാര്യ മതാചാര പരിശോധന ഒഴിവാക്കണം. മതാചാരത്തെ അനിവാര്യമെന്നും അല്ലാത്തതെന്നും തരംതിരിക്കരുത്. മതസ്വാതന്ത്ര്യത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ഹൈക്കോടതി വിധി. ശബരിമലയിലെ പ്രതിഷ്ഠയുടെ സ്വഭാവം മതത്തിന്റെ അവിഭാജ്യ ഘടകമാണ്. അനിവാര്യമായ മതാചാരം സംരക്ഷിക്കപ്പെടണമെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

ശബരിമല ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രമാണ്. മതപരമായ ആചാരങ്ങളും വിശ്വാസവും തീരുമാനിക്കാന്‍ ബോര്‍ഡിന് സ്വയംഭരണാധികാരമുണ്ടെന്നും വാദങ്ങൾ വ്യക്തമാക്കുന്നു. ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗവി, സ്റ്റാൻഡിംഗ് കൌൺസൽ പി എസ് സുധീർ എന്നിവരാണ് വാദങ്ങൾ സമർപ്പിച്ചത്.

YouTube video player