സംസ്ഥാനത്ത് ഇന്ന് നിർബന്ധിച്ച് കടകൾ അടപ്പിക്കരുതെന്ന് ഡിജിപി; സർക്കാർ നിർദ്ദേശിച്ച കടകൾക്ക് തുറക്കാം
സർക്കാർ നിർദ്ദേശ പ്രകാരമുള്ള കടകൾക്ക് ഇന്ന് തുറക്കാമെന്നും നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്നുമാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.
തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലെ സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങൾ നിലവിൽ വന്നെങ്കിലും ഇന്ന് പൂർണ്ണ തോതിൽ നടപ്പാക്കില്ല. ഞാറാഴ്ചകൾ പൂർണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.
സർക്കാർ നിർദ്ദേശ പ്രകാരമുള്ള കടകൾക്ക് ഇന്ന് തുറക്കാമെന്നും നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്നുമാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. എന്നാൽ തിരക്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്ക് കട അടച്ചിടാം. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടുവരാനാണ് തീരുമാനമെന്നും ഇക്കാര്യങ്ങളുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, മറ്റ് നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ബാധകമായിരിക്കും.
നിലവിൽ വിവിധ ജില്ലകളിലെ ആശുപത്രികളിലായി 96 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി. എട്ട് പേര്‍ക്കാണ് ഇന്നലെ രോഗം ഭേദമായത്. 21894 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 21494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്.