സര്‍ക്കാരിനെതിരെ സിപിഐ അനുകൂല സംഘടനയുടെ സമരം; നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു
സമരം ചെയ്യുന്ന ജീവനക്കാർ ഇന്ന് പ്രകടനം നടത്തുമെന്ന് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റവന്യൂവകുപ്പിലെ സിപിഐ അനുകൂല സംഘടന നടത്തുന്ന സമരത്തെ നേരിടാൻ സർക്കാർ നീക്കം. സമരം ചെയ്യുന്നവർക്ക് ഡയസനോണ്‍ ബാധകമാക്കി സർക്കാർ ഉത്തരവിറക്കി. കേരള റവന്യൂ ഡിപാർട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷനാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്ന ജീവനക്കാർ ഇന്ന് ഓഫീസിനു മുന്നിൽ പ്രകടനം നടത്തുമെന്ന് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു.
റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കാലോചിത മാറ്റങ്ങൾ വരുത്തുന്നതിന് ധനവകുപ്പ് നിലപാടുകൾ വിലങ്ങുതടിയാകുന്നു എന്നതുൾപ്പെടെയുള്ള പരാതികൾ ഉന്നയിച്ചാണ് സിപിഐ അനുകൂല സംഘടനയായ കെആർഡിഎസ്എയുടെ സമരം. സിപിഐ തന്നെയാണ് റവന്യു വകുപ്പ് ഭരിക്കുന്നത് എന്നതാണ് കൗതുകരമായ കാര്യം.
വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഓഫീസർ പദവിയുയർത്തി സർക്കാർ നിശ്ചയിച്ച ശമ്പളം അനുവദിക്കുക, റവന്യു വകുപ്പിനോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരാനുകൂലികൾ മുന്നോട്ട് വയ്ക്കുന്നു. വില്ലേജ് ഓഫീസുകളുടെയും, കളക്ടറേറ്റുകളുടെയും, ലാൻഡ് റവന്യൂ കമ്മിഷണറേറ്റിന്‍റെയും മറ്റും പ്രവർത്തനം പണിമുടക്കിൽ തടസ്സപ്പെട്ടേക്കാം.