കൊഫേപോസ തടവ് അവസാനിച്ചു, സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി
കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതിക്ക് പുറത്തിറങ്ങിയത്.
തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (thiruvananthapuram airport ) നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത് (diplomatic baggage gold smuggling) നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ (sandeep nair ) ജയിൽ മോചിതനായായി. കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. നേരത്തെ, സ്വർണ്ണക്കടത്തിന് പുറമേ, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതിക്ക് പുറത്തിറങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി വൻ സ്വർണ്ണക്കടത്താണ് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരടങ്ങുന്ന സംഘം യുഎഇ കോൺസൽ ജനറൽ അറ്റാഷെയെ എന്നിവരുടെ അടക്കം സഹായത്തോടെ നടത്തിയത്. 30 കിലോയുടെ സ്വർണ്ണമാണ് ഒരു തവണ മാത്രം കടത്തിയത്. ഇത്തരത്തിൽ 21 തവണ കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
കസ്റ്റംസ് കേസിലും എൻഫോഴ്സ്മെന്‍റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായർ എൻ ഐ എയുടെ കേസിൽ മാപ്പുസാക്ഷിയാണ്. യുഎഇ കോൺസൽ ജനറലും അറ്റാഷെയും കളളക്കടത്തിന്‍റെ രാജ്യാന്തര സൂത്രധാരൻമാരെന്നാണ് സന്ദീപ് നായർ തന്നെ എൻഐ എ കോടതിയിൽ പറഞ്ഞത്. രാജ്യത്തിന്‍റെ സാന്പത്തിക ഭദ്രതയെ തകർക്കുന്ന തീവ്രവാദം എന്ന പേരിലാണ് എൻ ഐ എ അങ്കപ്പുറപ്പാട് നടത്തിയതും. എന്നിട്ടും കോൺസൽ ജനറലും അറ്റാഷെയും എൻ ഐ എ കേസിൽ പ്രതികളല്ല. സന്ദീപ് മാപ്പുസാക്ഷിയുമാണ്. എന്നാൽ കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിൽ ഇവർക്കേതിരായ അന്വേഷണമുണ്ട്.