19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോട്ടയം വിജിലൻസ് കോടതിയുടെ വിധി. ഇതോടെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനായി തച്ചങ്കരി മാറി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോടതി ശിക്ഷ വിധിച്ചതോടെ, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനെന്ന നാണക്കേടും ടോമിൻ തച്ചങ്കരിക്ക് സ്വന്തമായി. ഈ നാണക്കേടും പേറിയാണ് തച്ചങ്കരി പൂജപ്പുര സെൻട്രൽ ജയിലേക്ക് കയറുക. എന്നാൽ ശിക്ഷ ലഭിക്കുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥനല്ല തച്ചങ്കരി. നേരത്തെ വർഗീസ് വധക്കേസിൽ ഐ ജി ലക്ഷമണയെ സി ബി ഐ കോടതി ശിക്ഷിച്ചിട്ടുണ്ട്. പക്ഷേ അഴിമതി കേസായിരുന്നില്ല.മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരെ വിജിലൻസ് കോടതി മുമ്പ് ശിക്ഷിച്ചുവെങ്കിലും ഹൈക്കോടതി വെറുതെവിട്ടിരിന്നു. അതേസമയം ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30.8 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിൻ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷ ഇളവ് അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.
19 വർഷത്തെ നിയമപോരാട്ടം
19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി പുറപ്പെടുവിച്ചിരുന്നത്. 2007 ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ജോലിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദനം നടത്തിയതായി കണ്ടെത്തിയിരുന്നു. വരവ് തെളിയിക്കാനായി ടോമിൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇതുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖകൾ കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞു. പിന്നീട് 2013 ലാണ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. അന്ന് എ ഡി ജി പി ആയിരുന്ന ടോമിൻ തച്ചങ്കരിക്കെതിരെ നിരവധി ക്രമക്കേടുകളും പുറത്തുവന്നിരുന്നു. ഇപ്പോൾ വിജിലൻസ് സമർപ്പിച്ച രേഖകളെല്ലാം ശരിയാണെന്നുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ആരാഞ്ഞ കോടതിയോട്, തച്ചങ്കരി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് ദിവസം മുൻപ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.
