ഏകീകൃത കുർബാന നടപ്പാക്കാത്തവരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന നിലപാടിനോട് അഞ്ചു മെത്രാന്മാർക്ക് വിയോജിപ്പ് ഉണ്ടെന്ന രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  

കൊച്ചി: കുർബാന തർക്കത്തിൽ വൈദികർക്കെതിരായ നടപടിയുടെ കാര്യത്തിൽ സിനഡിൽ വിയോജിപ്പ് ഉണ്ടെന്ന് സ്ഥിരീകരിച്ച് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര. ദില്ലിയിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ സംസാരിക്കുക ആയിരുന്നു ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര. സിറോ മലബാർ സഭയുടെ ആശംസ കേന്ദ്രമന്ത്രിയെ അറിയിച്ചെന്ന് ബിഷപ്പ് പറഞ്ഞു. ഏകീകൃത കുർബാന നടപ്പാക്കാത്തവരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന നിലപാടിനോട് അഞ്ചു മെത്രാന്മാർക്ക് വിയോജിപ്പ് ഉണ്ടെന്ന രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ സഭ സിനഡിന് കത്ത് നൽകിയിരുന്നു. സിനഡ് ചേരും മുമ്പ് മേജർ അർച്ച് ബിഷപ്പ് സർക്കുലർ പുറത്തിറക്കിയത് ശരിയായില്ലെന്നാണ് ഇവർ പ്രതികരിച്ചത്.എറണാകുളം - അങ്കമാലി അതിരൂപയിൽ ഉൾപ്പെട്ട അഞ്ച് ബിഷപ്പുമാരാണ് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് കത്ത് നൽകിയത്. സിനഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് നേരത്തെ മാർപ്പാപ്പ തന്നെ മേജർ ആർച്ച് ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ സിനഡ് ചേരും മുമ്പ് ഏകപക്ഷീയമായ തീരുമാനമെടുത്തത് ശരിയായില്ലെന്ന് വിയോജിപ്പ് പ്രകടിപ്പിച്ച ബിഷപ്പുമാർ പ്രതികരിച്ചത്.

ഏകീകൃത കുർബാന ചൊല്ലണമെന്നാവശ്യപ്പെട്ട് രൂപതയ്ക്ക് നൽകിയ കത്തിൽ തങ്ങളും ഒപ്പിട്ടിരുന്നതാണെന്നും മേജർ ആർച്ച് ബിഷപ്പ് കാഴ്ചക്കാരനായി നിൽക്കുകയാണോ എന്നും ബിഷപ്പുമാർ കത്തിൽ ചോദിക്കുന്നത്. കത്ത് നൽകിയ വിവരം സ്ഥിരീകരിച്ച ബിഷപ്പുമാർ, തങ്ങളുടെ വിയോജനക്കുറിപ്പാണ് നൽകിയതെന്നും വിശദമാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം