കേരള - തമിഴ്നാട് അതിർത്തിയായ താളൂരിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം. കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്റെ ഭാഗത്താണെന്ന് നാം തമിഴർ പാർട്ടി. ബോർഡ് നീക്കണമെന്നും ആവശ്യം.

സുല്‍ത്താന്‍ ബത്തേരി: കേരള - തമിഴ്നാട് അതിർത്തിയായ താളൂരിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം. കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്റെ ഭാഗത്താണെന്നാണ് നാം തമിഴർ പാർട്ടിയുടെ വാദം. ബോർഡ് നീക്കണമെന്നും ആവശ്യപ്പെട്ടു. തർക്കത്തെ തുടർന്ന് അതിർത്തിയിൽ കേരള, തമിഴ്നാട് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയെ ചൊല്ലി ദീർഘനാളായി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് താളൂർ.

താളൂർ അതിർത്തിയിൽ ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന തർക്കം ഇപ്പോൾ പുതിയ തലത്തിലേക്ക് എത്തിയത്. തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന രണ്ട് ബോർഡുകൾ കേരളത്തിൽ പ‍ഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തുണ്ട്. ഈ ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ നിരവധി തവണ ചർച്ചകൾ നടന്നിരുന്നു. എന്നാൽ നടപടി ഉണ്ടായിരുന്നില്ല.

പുതിയതായി പണി കഴിപ്പിച്ച സുൽത്താൻ ബത്തേരി - താളൂർ റോഡിലേക്ക് സ്വാ​ഗതം ചെയ്തുകൊണ്ടുള്ള ബോർഡ് കേരളം സ്ഥാപിച്ചതിനെ ചൊല്ലിയാണ് പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്. ഇത് തമിഴ്നാടിന്റെ ഭാഗത്താണെന്നും ബോർഡ് നീക്കം ചെയ്യണമെന്നും നാം തമിഴർ പാർട്ടിയും ഉദ്യോ​ഗസ്ഥരും ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള ബോർഡ് എടുത്തുമാറ്റാൻ വന്ന തമിഴ് രാഷ്ട്രീയപാർട്ടി സംഘത്തെ പൊലീസ് തടഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming