വിജയന് കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളച്ചുവെന്ന പേരിൽ എടുത്ത നടപടി കടുത്തുവെന്നാണ് വിമര്‍ശനം. സേനക്കുള്ളിലെ ചേരിപ്പോരാണ് നടപടിക്ക് പിന്നിലെ യാഥാര്‍ത്ഥ കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം : തീവ്രവാദ കേസിലെ പ്രതിയുടെ സഞ്ചാരവിവരം ചോർന്നതിൻ്റെ പേരിൽ ഐജി പി.വിജയനെ സസ്പെൻ്റ് ചെയ്തതിൽ ഐപിഎസുകാർക്കിടയിൽ അതൃപ്തി. വിജയന് കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളച്ചുവെന്ന പേരിൽ എടുത്ത നടപടി കടുത്തുവെന്നാണ് വിമര്‍ശനം. സേനക്കുള്ളിലെ ചേരിപ്പോരാണ് നടപടിക്ക് പിന്നിലെ യാഥാര്‍ത്ഥ കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ, ചേലാമ്പര ബാങ്ക് കവർച്ച ഉൾപ്പെടെ പ്രമാദമായ കേസുകൾ തെളിയിച്ച ഉദ്യോഗസ്ഥൻ, രാജ്യത്തിന് മാതൃകയായ സ്റ്റുഡന്റ് പൊലിസ് പദ്ധതിയുടെ നോഡൽ ഓഫീസർ, പ്രധാന മന്ത്രി പോലും പ്രശംസിച്ച ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുമതലക്കാരൻ, അങ്ങനെ സേനയെ പല മേഖലയിൽ പ്രശസ്തിയിലേക്ക് നയിച്ച പി വിജയനെതിരായ കടുത്ത നടപടിയിലെ അമ്പരപ്പിലാണ് പൊലിവുകാർ. 

നടപടിക്ക് പിന്നാലെ സേനയിലെ ചേരിതിരിവും പടലപിണക്കങ്ങളും വീണ്ടും ചർച്ചയാവുകയാണ്. എലത്തൂർ ആക്രമണമുണ്ടായതിന് പിന്നാലെ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായ വിജയനും കോഴിക്കോടെത്തിയിരുന്നു. എടിഎസ് അന്വേഷണം തുടങ്ങിയ ശേഷമായിരുന്നു എഡിജിപി അജിത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണം തുടങ്ങിയ ശേഷവും ഏകോപനത്തെ ചൊല്ലി എഡിജിപിയും ഐജിയും തമ്മിൽ തർക്കങ്ങളുമുണ്ടായി. ഇതിനിടെയാണ് പ്രതിയെ കൊണ്ടുവന്നതിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പകർത്തിയത്. 

എടിഎസ് ഉദ്യോഗസ്ഥരാണ് പ്രതിയെ രത്നനഗിരിയിൽ നിന്ന് കൊണ്ടു വന്നത്. ഇവരെ അന്വേഷണ ചുമതലയില്ലാത്ത ഐജിയും , ഗ്രേഡ് എസ്ഐയും വിളിച്ചത് സംശയാസ്പദമെന്നാണ് എഡിജിപിയുടെ റിപ്പോർട്ട്. ഇതിനിടെ കെബിപിഎസ് എംഡിയുടെ ചുമതലയുണ്ടായിരുന്ന പി വിജയൻ ലോട്ടറി അച്ചടിച്ചതിൽ വീഴ്ച വരുത്തിയ 6 കുടുംബശ്രീ താൽക്കാലിക തൊഴിലാളി കളെ പിരിച്ചു വിട്ടു. ഇതിൽ യൂണിയനുകളുമായും തർക്കമുണ്ടായി. 

പ്രധാന മന്ത്രിയുടെ മൻകിബാദിൻ്റെ കോൺക്ലേവിൽ പങ്കെടുക്കാനുള്ള അനുമതി നിരസിച്ചതിന് പിന്നാലെയാണ് എല്ലാ ചുമതല കളിൽ നിന്നും സർക്കാർ മാറ്റിയ ശേഷം എഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. വിവര ചോർച്ചയിലെ സംശയത്തിൻ്റെ മറവിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനോട് കടുത്ത നടപടി വേണ്ടിയിരുന്നില്ലെന്ന് ഐഎഎസ് തലത്തിലും അഭിപ്രായമണ്ട്. സസ്പെന്റ് ചെയ്യാൻ ചീഫ് സെക്രട്ടറിയും ശുപാർശ ചെയ്തിരുന്നില്ല.

Read More : പ്രധാനമന്ത്രി ഇന്ന് മുതൽ വിദേശപര്യടനത്തിന്; ജപ്പാനും ഓസ്ട്രേലിയയും സന്ദർശിക്കും, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും