D.Litt Controversy : 'പുകമറ സൃഷ്ടിക്കുന്ന പ്രചാരണം'; ഡി ലിറ്റ് വിവാദത്തിൽ ഗവര്‍ണര്‍ക്കെതിരെ കോടിയേരി
ഗവർണറാണ് സർവകലാശാല ചാൻസലർ, പ്രശ്നങ്ങളുണ്ടായെങ്കിൽ അത് വെളിപ്പെടുത്തേണ്ടതും ഗവർണറാണ് മൂന്നാമതൊരാൾ അല്ല വിളിച്ച് പറയേണ്ടതെന്ന് കോടിയേരി.
തിരുവനന്തപുരം: ഡി.ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ (Governor) സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കുന്നതില്‍ പ്രശ്നങ്ങളുണ്ടായെങ്കിൽ വെളിപ്പെടുത്തേണ്ടത് ഗവർണറാണ്. ഇപ്പോള്‍ നടക്കുന്നത് പുകമറ സൃഷ്ടിക്കുന്ന പ്രചാരണമാണെന്ന് കോടിയേരി പറയുന്നു. വിഷയം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്‍റെയോ മുന്നില്‍വന്നിട്ടില്ലെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഗവർണറാണ് സർവകലാശാല ചാൻസലർ, പ്രശ്നങ്ങളുണ്ടായെങ്കിൽ അത് വെളിപ്പെടുത്തേണ്ടതും ഗവർണറാണ്. അല്ലാതെ മൂന്നാമതൊരാൾ അല്ല കാര്യങ്ങൾ വിളിച്ച് പറയേണ്ടതെന്നാണ് കോടിയേരിയുടെ പ്രതികരണം.
സില്‍വര്‍ലൈനില്‍ കേന്ദ്രനിലപാടാണ് പ്രധാനകടമ്പയെന്നും കോടിയേരി പറയുന്നു. പദ്ധതിക്ക് ജമാഅത്തെ ഇസ്ലാമി എതിരാണെന്ന് മനസിലാക്കുന്നു. മറിച്ചാണെങ്കില്‍ നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ഇടപെട്ട് തള്ളിയതാണ് രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമെന്ന് ഗവർണ്ണർ സൂചിപ്പിച്ചതെന്നാണ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞത്.
ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപടെലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നൽകണമെന്ന ശുപാശ തള്ളിയതും ഗവർണ്ണറുടെ പ്രകോപനത്തിന് കാരണമാണെന്ന് അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. പക്ഷേ ഇക്കാര്യം രാജ്ഭവനോ കേരള സർവ്വകലാശാലയോ സ്ഥിരീകരിച്ചിരുന്നില്ല. എന്തായാലും വിഷയത്തിൽ ഗവർണറുടെ പ്രതികരണമാണ് എല്ലാവരും കാത്തിരിക്കുന്നത്.