D.Litt Controversy : ഡി ലിറ്റ് വിവാദത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് വി മുരളീധരൻ
ദളിത് സ്നേഹം പ്രകടിപ്പിക്കുന്നവരാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നത്, ദളിതരോടുള്ള വിവേചന മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് കേന്ദ്രമന്ത്രിയുടെ ആക്ഷേപം.
തൃശ്ശൂർ: രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദേശം തള്ളിയ വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan). ഡി ലിറ്റ് നൽകരുതെന്ന് സർക്കാർ നിർദേശം നൽകിയോ എന്നാണ് മുരളീധരൻ്റെ ചോദ്യം. രാജ്യത്തിൻ്റെ അന്തസിന് തന്നെ കളങ്കം വരുത്തുന്ന നടപടിയാണിതെന്നും രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി തൃശ്ശൂരിൽ പറഞ്ഞു.
ഇത്തരം സമീപനം ഉണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ തുറന്നു പറയണം, എന്തടിസ്ഥാനത്തിലാണ് ഡി ലിറ്റ് നിഷേധിച്ചത്. മുരളീധരൻ ചോദിക്കുന്നു. സർവകലാശാലകളിൽ സർക്കാരിൻ്റെ അനാവശ്യ ഇടപെടൽ ഉണ്ടാകുന്നുവെന്നും ദളിത് സ്നേഹം പ്രകടിപ്പിക്കുന്നവരാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും പറഞ്ഞ കേന്ദ്രമന്ത്രി ദളിതരോടുള്ള വിവേചന മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തിരിക്കുന്നുവെന്ന് പറഞ്ഞ ബിജെപിയുടെ മുതിർന്ന നേതാവ് പ്രതിപക്ഷം ഇനിയെങ്കിലും സർക്കാരിന്‍റെ ചട്ടവിരുദ്ധ നടപടികളെ എതിർക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ബലിയാടാക്കേണ്ട കാര്യമില്ല, മിണ്ടേണ്ടവർ മിണ്ടണമെന്നാണ് വി മുരളീധരന്റെ ഉപദേശം.