പിതാവും ബന്ധുക്കളും  തിരിച്ചറിഞ്ഞ മൃതദേഹം  കിരണിൻറേതാണെന്ന് ഉറപ്പുവരുത്താനാണ് മൃതദേഹം ഡിഎൻഎ പരിശോധന നടത്താൻ  പൊലീസ് തീരുമാനിച്ചത്.

തിരുവനന്തപുരം : ആഴിമലയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. മൃതദേഹത്തിൽ നിന്ന് തമിഴ്നാട് അധികൃതർ ശേഖരിച്ച സാമ്പിൾ ഇന്നലെ വിഴിഞ്ഞം പൊലീസിന് കൈമാറി. കിരണിന്റെ മാതാപിതാക്കളെ വിളിച്ച് വരുത്തിയ അധികൃതർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് രക്തസാമ്പിളും ശേഖരിച്ചു. 

നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഏഴാം കോടതിയുടെ അനുമതിയോടെ സാമ്പിളുകൾ ഇന്ന് തന്നെ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയക്കുമെന്ന് അന്വേഷണ ചുമതലയുള്ള വിഴിഞ്ഞം സിഐ പ്രജീഷ് ശശി അറിയിച്ചു. ഫലം കിട്ടുന്ന മുറക്ക് ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുന്നതിന് തീരുമാനമുണ്ടാകും. പെൺ സുഹൃത്തിനെത്തേടി ഇക്കഴിഞ്ഞ ഒൻപത് ശനിയാഴ്ച ഉച്ചയോടെ ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിന്റേതെന്ന് കരുതുന്ന മൃതദേഹമാണ് പതിമൂന്നിന് രാവിലെ കുളച്ചൽ നിദ്രവിള തീരത്തടിഞ്ഞത്. 

പിതാവും ബന്ധുക്കളും തിരിച്ചറിഞ്ഞ മൃതദേഹം കിരണിൻറേതാണെന്ന് ഉറപ്പുവരുത്താനാണ് മൃതദേഹം ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. ഇതിനിടയിൽ യുവാക്കളെ മർദ്ദിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഒളിവിൽ പോയ പ്രതികൾ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഇന്നലെ വൈകുന്നേരം വരെയും ജാമ്യം ലഭിച്ചില്ലെന്നാണറിവ്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പൊലീസ് തുടരുകയാണ്.

Read More : പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച സംഭവം, മുൻകൂർ ജാമ്യം തേടി പ്രതികൾ

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മൊട്ടമൂട് സ്വദേശിയ കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കിൽ കയറിയ കിരൺ ആഴിമലയിൽ എത്തിയില്ലെന്നും ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയെന്ന് പിടിച്ച് കൊണ്ടുപോയവര്‍ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി.