മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച കേസ്; പൊലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
കൊച്ചി മെട്രോ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മെയ് 14 നാണ് അഭിലാഷ് ചന്ദ്രൻ മാവേലിക്കര ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദ്ദിച്ചത്.
കൊച്ചി: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 'കൊച്ചി മെട്രോ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
മെയ് 14 നാണ് അഭിലാഷ് ചന്ദ്രൻ മാവേലിക്കര ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടർക്ക് മർദ്ദനമേറ്റത്. തുടർന്ന് അഭിലാഷ് ഒളിവിൽ പോയിരുന്നു. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നിരവധി സമരപരിപാടികൾ നടത്തിയിരുന്നു. ഇന്ന് സംസ്ഥാന വ്യാപകമായി രാവിലെ 10 മുതൽ 11 വരെ ഒപികൾ ബഹിഷ്കരിച്ചും പ്രതിഷേധിച്ചിരുന്നു. ക്രൂരമായ മർദനമേറ്റതായും നീതി കിട്ടാത്തതിനാൽ രാജി വയ്ക്കുകയാണെന്നും മർദനമേറ്റ ഡോ രാഹുൽ മാത്യു ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
അതേസമയം, കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനമായിട്ടുണ്ട്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടേതാണ് തീരുമാനം. ചെങ്ങന്നൂർ ഡിവൈഎസ്പി, മാവേലിക്കര എസ്എച്ച്ഒ എന്നിവർ സംഘത്തിൽ ഉണ്ടാകും.
Read Also: മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല; രാജിവയ്ക്കുന്നതായി ജില്ലാ ആശുപത്രിയിലെ ഡോക്ടർ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona