വേണ്ടപ്പെട്ടവര്‍ക്ക് വീണ്ടും ശമ്പള വര്‍ധന; ആനത്തലവട്ടത്തിന്‍റെ മകന്‍റെ ശമ്പളം ഇരട്ടിയാക്കിയതില്‍ വിവാദം
2016 ഓക്ടോബർ ഒന്നിനാണ് കിഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്കിന്റെ എംഡിയായി ജീവാ ആനന്ദനെ നിയമക്കുന്നത്. അഞ്ച് വർഷത്തേക്കായിരുന്നു നിയമനം.
തിരുവനന്തപുരം: സർക്കാറിന്റെ കാലാവധി തീരാനിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകന് ശമ്പളം ഇരട്ടിയാക്കി നൽകിയത് വിവാദമാകുന്നു. കിൻഫ്ര അപ്പാരൽ പാർക്കിന്റെ എംഡിയായ ജീവ ആനന്ദന് സിഇഒയുടെ ചുമതല കൂടി നൽകിയാണ് ശമ്പളം കൂട്ടിയത്.
2016 ഓക്ടോബർ ഒന്നിനാണ് കിഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്കിന്റെ എംഡിയായി ജീവാ ആനന്ദനെ നിയമക്കുന്നത്. അഞ്ച് വർഷത്തേക്കായിരുന്നു നിയമനം. 26600 -35050 ശമ്പളസ്കെയിലായിരുന്നു നിയമനം. ഇതാണിപ്പോൾ 46640-59840 രൂപയായി ഉയർത്തിയത്. 2016 ൽ ജോലിക്ക് കയറിയ ജീവൻ ആനന്ദൻ്റെ ശമ്പളം കാലാവധി തീരുന്നതിന് തൊട്ട് മുൻപ് മുൻകാലപ്രാബല്യത്തോടെ പുനർനിശ്ചയിച്ചുവെന്നതിലാണ് വിവാദം. അവസാനകാലത്തെ കൂട്ടസ്ഥിരപ്പെടുത്തൽ വിവാദമാകുമ്പോഴാണ് സിപിഎം നേതാവിൻ്റെ മകന് കയ്യയച്ചുള്ള സഹായം.
എന്നാൽ ജനറൽ മാനേജർ തസ്തികയിലുള്ള എം ഡിയുടെ പോസ്റ്റിന് നേരത്തെ മാനേജരുടെ ശമ്പളമാണ് നൽകിയിരുന്നന്നതെന്ന് ജീവൻ ആനന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2016ൽ നിയമിച്ച തനിക്ക് 2018 ലാണ് ശമ്പളസ്കെയിൽ നിശ്ചയിച്ച് ഉത്തരവിറങ്ങിയത്. അപാകത മാറ്റിത്തരണമെന്നാവശ്യപ്പെട്ട് വ്യവസായവകുപ്പിന് കത്ത് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ശമ്പളപരിഷക്കരണമെന്നാണ് വിശദീകരണം.