ആരോഗ്യപ്രവർത്തകയായ ഡോ. ഷിംന അസീസ്, മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് തേടുന്നതിനെതിരെ ഫേസ്ബുക്കിൽ വിമർശനക്കുറിപ്പ് പങ്കുവെച്ചു. ലീഗിന്റെ പഴയകാല പ്രവർത്തനങ്ങളെ പ്രശംസിച്ച അവർ, ആളുകളെ മതപരമായി തരംതിരിച്ച് വോട്ട് നേടുന്നത് തോന്നിവാസമാണെന്നും വർഗീയത പറഞ്ഞല്ല രാഷ്ട്രീയം പറയേണ്ടതെന്നും വ്യക്തമാക്കി.
മലപ്പുറം: മതം പറഞ്ഞ് വോട്ടുതേടുന്നതിനെ എതിർത്ത് ആരോഗ്യപ്രവർത്തകയും ഡോക്ടറുമായ ഷിംന അസീസ്. എന്തൊരു മോശമാണ് ആളുകളെ മുഅ്‌മിനും മുനാഫിഖും കാഫിറുമൊക്കെ ആക്കി തരം തിരിക്കുന്നതെന്നും തോന്നിവാസമാണെന്നും അവർ പറഞ്ഞു. എത്തിക്‌സോടെ രാഷ്‌ട്രീയം പറയട്ടെ, വോട്ട് നേടേണ്ടത് അങ്ങനെയാണ്, വർഗീയത പറഞ്ഞിട്ടല്ല. പടച്ചോൻ്റെ പണി പടച്ചോൻ എടുത്തോളും. ഈ ലെവലിലേക്ക് തരംതാഴരുതെന്നും ഇവർ പറഞ്ഞു. പിന്നാലെ, ലീഗിന്‍റെ സൈബര്‍ അണികള്‍ കമന്‍റ് ബോക്സില്‍ ഷിംന അസീസിനെതിരെ രംഗത്തെത്തി.
ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
ലീഗിന് ഒരു ലെഗസി ഉണ്ട്, അവരുടേതായ ഒരു പ്രവർത്തനശൈലിയും ഉണ്ട്. രാഷ്‌ട്രീയപരമായി എതിർപ്പുണ്ട്. മനുഷ്യ നന്മയിലൂന്നി നന്നായി പ്രവർത്തിച്ചിട്ടുള്ള യഥേഷ്‌ടം ലീഗുകാരെ ഒരു മലപ്പുറത്തുകാരി എന്ന നിലയിൽ അറിയാം. ഈയിടെ വയനാട്ടിൽ സർക്കാർ വീടുകൾ നൽകിയപ്പോൾ അതിനെ സപ്പോർട്ട് ചെയ്‌ത കുഞ്ഞാലിക്കുട്ടി സാഹിബൊക്കെ അങ്ങേയറ്റം കുലീനമായ നിലപാടാണ് എടുത്തത്. ബഹുമാനമേയുള്ളൂ. കോവിഡ് സമയത്ത് ഏത് മുതുപാതിരാക്കും വിളിച്ചാൽ വിളിപ്പുറത്ത് തോളോടുതോൾ ചേർന്ന് നിന്ന്, ഗൾഫ് രാജ്യങ്ങളിലെ എത്രയോ രോഗികൾക്ക് യഥാസമയം ചികിത്സ നേടിക്കൊടുത്തും, പ്രവാസി നാട്ടിലെത്തുമ്പോൾ ഇവിടെ ട്രീറ്റ്‌മെന്റ് ലഭ്യത ഉറപ്പാക്കാൻ കോർഡിനേറ്റ് ചെയ്തുമൊക്കെ കൂടെ നിന്ന എണ്ണമറ്റ KMCC പ്രവർത്തകരെ നെഞ്ചിലൊരു പിടപ്പോടെയല്ലാതെ ഇന്നുമെനിക്ക് ഓർക്കാനാവില്ല.
അതിൻ്റെയൊക്കെ തഴമ്പ് വിറ്റ് തിന്നുന്നത് പണിയെടുക്കാൻ വയ്യാത്ത ഈ മതവിൽപനക്കാരും ഇന്നലത്തെ മഴയിൽ മുളച്ച ലീഗുണ്ണികളുമാണ്. എന്തൊരു മോശമാണ് ആളുകളെ മുഅ്‌മിനും മുനാഫിഖും കാഫിറുമൊക്കെ ആക്കി തരം തിരിക്കുന്ന തോന്നിവാസം! ഇവരാരാ...!!
എത്തിക്‌സോടെ രാഷ്‌ട്രീയം പറയട്ടെ, വോട്ട് നേടേണ്ടത് അങ്ങനെയാണ്, വർഗീയത പറഞ്ഞിട്ടല്ല. പടച്ചോൻ്റെ പണി പടച്ചോൻ എടുത്തോളും.
ഈ ലെവലിലേക്ക് തരംതാഴരുത്. ആരും.
ഡോ.ഷിംന അസീസ്
