ബെംഗളുരുവില്‍ മലയാളികൾ ഉൾപ്പെട്ട വന്‍ലഹരി മാഫിയ പിടിയില്‍. തായ്‌ലൻഡിൽ നിന്നു വിമാനമാര്‍ഗം എംഡിഎംഎയും ഹൈഡ്രോ കഞ്ചാവും ഉൾപ്പെടെ എത്തിച്ച് വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും ഇടയിൽ വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്
ബെംഗളുരു: ബെംഗളുരുവില്‍ മലയാളികൾ ഉൾപ്പെട്ട വന്‍ലഹരി മാഫിയ പിടിയില്‍. തായ്‌ലൻഡിൽ നിന്നു വിമാനമാര്‍ഗം എംഡിഎംഎയും ഹൈഡ്രോ കഞ്ചാവും ഉൾപ്പെടെ എത്തിച്ച് വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും ഇടയിൽ വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്. പിടിയിലായവരിൽ 7 പേർ മലയാളികളാണ്. തായ്‌ലൻഡിൽ നിന്ന് ലഹരി കയറ്റി അയക്കുന്നത് ഒരു മലയാളിയുടെ നേതൃത്വത്തിലാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. കേരളത്തിൽ നിന്നുള്ളവർ ഉൾപ്പെട്ട സംഘമാണ് പിടിയിലായിട്ടുള്ളത്. ഇവർക്ക് ആരാണ് ലഹരി നൽകിയത് എന്നത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ഹൈഡ്രോ കഞ്ചാവ്. എംഡിഎംഎ, എൽഎസ്ഡി തുടങ്ങി മാരകമായ മയക്കുമരുന്നുകൾ ബെംഗളൂരുവിൽ എത്തിച്ച് വിൽപന നടത്തുന്ന വലിയ സംഘത്തെയാണ് കർണാടക പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അമൃതഹള്ളിയിൽ ലഹരി വിൽപന നടത്തുന്ന സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. അതിർത്തി കടന്ന് വിൽപന നടത്തുന്നു എന്നാരോപിച്ചായിരുന്നു തർക്കം. ഇതിന്‍റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് 7 മലയാളികൾ ഉൾപ്പെട്ട പത്തംഗ സംഘത്തെ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്. തായ്‌ലൻഡിൽ നിന്ന് വിമാനമാർഗം ബെംഗളൂരുവിൽ എത്തിച്ച് വിവിധ സംഘങ്ങൾക്ക് കൈമാറി വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും ഇടയൽ വിൽപന നടത്തുന്നതായിരുന്നു ഇവരുടെ രീതി. നൂറ് കിലോ ഹൈഡ്രോ കഞ്ചാവ്, 500 സ്ട്രിപ്പ് എല്‍.എസ്.ഡി. സ്റ്റാമ്പ്, 50 ഗ്രാം എം.ഡി.എം.എ.,500 ഗ്രാം ചരസ്, 10 കിലോ കഞ്ചാവ് എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. യെലഹങ്ക, കോറമംഗല, ഹെബ്ബാൾ ബെലന്തൂർ എന്നിവിടങ്ങളിൽ സംഘം ലഹരി വിൽപന നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
ഡാർക്ക് വെബിനെ മറയാക്കി, ടീം കല്‍ക്കിയെന്ന വെബ് സൈറ്റ് മുഖേനയാണ് ഇവർ തായ്‌ലൻഡിൽ നിന്ന് ലഹരി എത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തായ്‌ലൻഡിൽ ഇവർക്ക് ലഹരി കൈമാറിയിരുന്നത് ഒരു മലയാളിയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ഇയാളാണ് ലഹരി കച്ചവടത്തിന്‍റെ സൂത്രധാരൻ എന്നും പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാൻ നടപടി തുടങ്ങിയിട്ടുണ്ട്. അമൃതഹള്ളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.



