മൂന്നാറിലേക്കുള്ള കൊച്ചി ധനുഷ്കോടി ദേശീയപാതയിലും പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി.
ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി എറണാകുളം ജില്ലകളുടെ അതിര്‍ത്തിയിലുള്ള നീണ്ടപാറയിൽ മലവെള്ളപ്പാച്ചിലിൽ കലുങ്കുകൾ തകർന്നു. ഇതേത്തുടർന്ന് നേര്യമംഗലം ഇടുക്കി പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രണ്ട് കലുങ്കുകളാണ് ഭാഗികമായി തകർന്നത്. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തി വിടുന്നത്. മൂന്നാറിലേക്കുള്ള കൊച്ചി ധനുഷ്കോടി ദേശീയപാതയിലും പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി.
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ, കോട്ടയം , എറണാകുളം , ഇടുക്കി , തൃശ്ശൂര്‍ , പാലക്കാട് , മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലനിൽക്കുന്നത്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നാണ് സൂചന. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിലനിൽക്കുന്ന ചക്രവാതചുഴികൾ ആണ് മഴ സജീവമാകാൻ കാരണം. ആൻഡമാൻ കടലിലെ ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കും. തുലാവർഷത്തിനു മുന്നോടിയായി ഉള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും.
കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് 16-10-2022 മുതൽ 17-10-2022 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് 16-10-2022 മുതൽ 17-10-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചിലയവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
16-10-2022 മുതൽ 17-10-2022 വരെ കന്യാകുമാരി തീരം, മാലിദ്വീപ് തീരം, അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചിലയവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തിയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
