പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പ്രതികൾ പാർട്ടി ഓഫീസിലുണ്ടെന്ന വിവരത്തെ തുടർന്ന് പാളയത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്, അറസ്റ്റ് തടയാൻ സിപിഎം ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.

തിരുവനന്തപുരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി തിരിച്ചു പോകുന്നതിനിടെ ഇ.ഡി ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേമം മേഖല കമ്മിറ്റി പ്രസിഡന്‍റ് ശ്രീജിത്ത് ആണ് അറസ്റ്റിലായത്. കേസില്‍ മറ്റ് പ്രതികളെന്ന് സംശയിക്കുന്നവരെ പാളയം ഏരിയ കമ്മിറ്റി ഓഫിസില്‍ നിന്ന് പുറത്തിറക്കിയതായും സൂചനയുണ്ട്. 

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളുടെ ചിത്രങ്ങളാണ് പൊലീസ് കൈമാ‌റിയിട്ടുള്ളത്. 10 പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഇവരിൽ പലരും പാർട്ടി ഓഫീസിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി ഓഫീസിനുള്ളിൽ പൊലീസ് കയറാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. സംഘര്‍ഷം ഒഴിവാക്കാൻ സിപിഎം നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തുകയാണ്. പ്രതികളെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്. പൊലീസ് പിൻമാറണമെന്നും സിപിഎം ആവശ്യപ്പെടുന്നു.

പിണറായി വിജയന്‍റെ തലസ്ഥാനത്തെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സിപിഎം ആക്രമണമുണ്ടായത്. ഇഡിയുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. അതിക്രമത്തിൽ ഇഡി വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.