സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് പൂന്തുറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
നേമം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകനായ സായി കൃഷ്ണ മർദ്ദിച്ചുവെന്നാണ് സിപിഎം പ്രവർത്തകയായിരുന്ന ഗോപികയുടെ പരാതി.
തിരുവനന്തപുരം: ആറ്റുകാലിൽ സിപിഎം പ്രവർത്തകയെ മർദ്ദിച്ച കേസിൽ രണ്ടര മാസത്തിന് ശേഷം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി. ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി അംഗം സായ് കൃഷ്ണൻ പൂന്തുറ പൊലീസിന് മുന്നിലാണ് കീഴടങ്ങിയത്. പ്രതിയെ പിടിക്കുന്നതിലെ പൊലീസ് വീഴ്ചയും പാർട്ടി സംരക്ഷണവും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കീഴടങ്ങൽ.
പരസ്യ മർദ്ദനത്തിൽ പാർട്ടി പ്രവർത്തകയായ പരാതിക്കാരിയെ കയ്യൊഴിഞ്ഞ് പ്രതിയെ സിപിഎം സംരക്ഷിക്കുന്ന വാർത്ത ഇന്ന് രാവിലെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. സായ് കൃഷ്ണനെതിരെ ഏപ്രിൽ മാസമാണ് അന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഗോപിക പരാതി നൽകിയത്. വനിതാ പ്രവർത്തകയുടെ പരാതിയിൽ പാർട്ടി മുഖം തിരിച്ചതോടെ ഗോപിക മാധ്യമങ്ങളെ കണ്ടു.
ഇതോടെ ഗോപിയെ ഒറ്റപ്പെടുത്തി മറുഭാഗത്ത് പ്രതിക്ക് സംരക്ഷണം നല്‍കുകയായിരുന്നു ചിലര്‍. ഇന്നലെ സിപിഎം ചാല ഏര്യാകമ്മിറ്റി ഓഫീസിൽ എത്തി ഡിവൈഎഫ്ഐ യോഗത്തിൽ പ്രതി പങ്കെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസിനെ അറിയിച്ചിട്ടും അറസ്റ്റ് ചെയ്യാൻ നടപടി എടുക്കാതിരുന്നതും വാർത്തയായി. ഹൈക്കോടതിയിൽ ജാമ്യഹർജിക്ക് പ്രതി ശ്രമിക്കുന്നതിനാൽ തടസങ്ങൾ ഉണ്ടെന്നായിരുന്നു പൊലീസിന്‍റെ മറുപടി. കീഴടങ്ങിയെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona