നിർദ്ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചു. പക്ഷെ ഉപദേശം തേടാതെ ഉത്തരവ് ഇറക്കുകയായിരുന്നു.

തിരുവനന്തപുരം:വിവാദമായ മരംമുറിക്ക് അനുമതി നൽകുന്ന ഉത്തരവിറക്കാൻ നിർദ്ദേശിച്ചത് മുൻ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. തേക്കും ഈട്ടിയും അടക്കമുള്ള മരങ്ങൾ മുറിക്കാൻ അനുമതി വേണ്ടെന്നും തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ചന്ദ്രശേഖരൻ എഴുതിയ ഫയൽ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മുട്ടിലടക്കമുള്ള മരംമുറിക്ക് കാരണമായ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളുമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

2020 ഒക്ടോബറില്‍ റവന്യുപ്രിൻസിപ്പിൽ സെക്രട്ടറി മരംമുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവാണ് കോളിളക്കം ഉണ്ടാക്കിയത്. ഉത്തരവിറക്കും മുമ്പെ നിരവധി തവണ വനം-റവന്യുവകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗങ്ങൾ പലതവണ ചേർന്നു. 64 ലെ ഭൂമി പതിവ് ചട്ടം മറികടന്ന് ഉത്തരവിറക്കുന്നതിലെ നിയമപ്രശ്നം വനംവകുപ്പിലെയും റവന്യുവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പലതവണ ഉന്നയിച്ചതായി ഫയലിലുണ്ട്. പക്ഷെ ചന്ദ്രശേഖരൻ മരംമുറിക്ക് അനുവാദം നൽകാൻ റവന്യുപ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകി. മാത്രമല്ല മരംമുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിര നടപടി വേണമെന്ന അത്യന്തം വിവാദമായ ഭാഗം ഉത്തരവിൽ ചേർക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

മന്ത്രിയുടെ കുറിപ്പിന് മുമ്പും ശേഷവും റവന്യുവകുപ്പ് ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചു. അഡീഷനൽ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശവും നിയമവകുപ്പിന്‍റെ ഉപദേശവും വാങ്ങണമെന്നും നിർദ്ദേശിക്കുന്നുണ്ടെങ്കിലും അതുണ്ടായില്ല. ഫയലിൽ ഒരുഘട്ടത്തിൽ ചന്ദ്രശേഖരനും നിയമോപദേശം വാങ്ങുന്നത് സൂചിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നുമില്ലാതെ തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു. ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടൽ തന്നെയാകാം നിയമോപദേശമില്ലാതെ ഉത്തരവിറക്കാൻ മന്ത്രിയെ പ്രേരിപ്പിച്ചതെന്ന സംശയമാണ് ബലപ്പെടുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona