സഭയില്‍ കത്തി ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ഇ-ക്ലാസിൽ ഹാജരുണ്ടോ'പരമ്പര; സര്‍ക്കാരിനെതിരെ പ്രതിപക്ഷം
ഡിജിറ്റൽ പഠന സൗകര്യം സംബന്ധിച്ച് സർക്കാരിൻ്റെ അവകാശവാദങ്ങൾ പൊള്ളയാണെന്നും നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷം വിമര്‍ശിച്ചു.
തിരുവനന്തപുരം: 'ഇ-ക്ലാസിൽ ഹാജരുണ്ടോ' എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പരമ്പര സഭയിൽ ഉയർത്തിക്കാട്ടി പ്രതിപക്ഷം. സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നതെന്ന് സജീവ് ജോസഫ് എംഎൽഎ നിയമസഭയില്‍ പറഞ്ഞു. കണ്ണൂർ ചന്ദനക്കാം പാറയിൽ ടി വി ഇല്ലാത്തതിനാൽ ഒരു കൊല്ലമായി പഠനം മുടങ്ങിയ അശ്വതിയും അഭിനന്ദും പ്രതീകമാണ്. ഡിജിറ്റൽ പഠന സൗകര്യം സംബന്ധിച്ച് സർക്കാരിൻ്റെ അവകാശവാദങ്ങൾ പൊള്ളയാണെന്നും നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷം വിമര്‍ശിച്ചു.
67 ശതമാനം കുട്ടികൾക്കാണ് കഴിഞ്ഞ അധ്യയന വർഷത്തെ ക്ലാസുകൾ ഫലപ്രദമായി കാണാനായതെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സർവ്വേ പറയുന്നത്. മൊബൈൽ ഫോണിനെ ആശ്രയിക്കുന്ന 40 ശതമാനം കുട്ടികൾക്കും ഇന്‍റര്‍നെറ്റ് വേഗതക്കുറവും ലഭ്യതയും തടസ്സമാണ്. സൗകര്യങ്ങളൊരുക്കാൻ സർക്കാരും സന്നദ്ധ പ്രവർത്തകരും കൈകോർത്തിട്ടും ഡിജിറ്റൽ പഠത്തിൽ നിന്ന് പുറത്തായിപ്പോയ കുട്ടികൾ നിരവധിയാണ്. സാമ്പത്തിക ശേഷിയുടെയും സൗകര്യത്തിന്റെയും കുറവാണ് കുട്ടികൾ പുറന്തള്ളപ്പെടുന്നതിൽ എല്ലാ പഠനറിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്ന കാരണം.
ഇ ക്ലാസിൽ ഹാജരുണ്ടോ ? പഠനം പൂർണമായി ഓൺലൈനിലേക്ക് മാറാനൊരുങ്ങുമ്പോൾ വെല്ലുവിളികൾ അനേകം
ശാസ്ത്രസാഹിത്യ പരിഷത്ത് സർവ്വേ നടത്തിയ കുട്ടികളിൽ എല്ലാ ഇടപെടലുകൾക്കും ശേഷവും 12 ശതമാനം കുട്ടികൾക്കും ഇപ്പോഴും ടിവിയില്ല. 14 ശതമാനത്തിന് ആവശ്യമായ സ്മാർട്ട് ഫോണില്ല. രക്ഷിതാവിന്റെ ഫോണുപയോഗിക്കുന്ന 5 ശതമാനം പേർക്ക് പകൽ ക്ലാസ് കാണൽ സ്വപ്നം മാത്രമാണ്. ഒന്നിലധികം കുട്ടികളുള്ള വീട്ടിൽ ഇരട്ടി പ്രതിസന്ധിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.