ഇഡിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയതിൽ പ്രോസിക്യൂട്ടറുടെ ഒത്തുകളിക്ക് കൂടുതല്‍ തെളിവുകൾ പുറത്ത്. ഒൻപതാം പ്രതിയുടെ ജാമ്യത്തെ എതിര്‍ത്ത് കഴിഞ്ഞ 18 ന് തന്നെ പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകി.

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 9ാം പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ പ്രോസിക്യൂട്ടറുടെ ഒത്തുകളിക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹരീഷ് കുമാറിന്‍റെ ജാമ്യത്തെ എതിര്‍ത്ത് കഴിഞ്ഞ 18 ന് തന്നെ പൊലീസ് വിശദമായ റിപ്പോർട്ട് നല്‍കിയതിന്‍റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഈ റിപ്പോർട്ടിന് വിരുദ്ധമായി പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചതാണ് ഹരീഷിന് ജാമ്യം ലഭിക്കാനിടയാക്കിയത്. സംഭവം വന് വിവാദമായതോടെ മുഴുവൻ രേഖകളുമായി തിങ്കളാഴ്ച കൊച്ചിയിൽ എത്താൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ, അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. ഇതിനിടെ അന്വേഷണത്തിൽ അട്ടിമറി സംശയിച്ച് കേസിൽ കക്ഷി ചേരാൻ ഇഡി കോടതിയില്‍ ഹര്‍ജി നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുറത്ത് വരുന്നത് വമ്പൻ ഗൂഢാലോചനയുടെയും ഒത്തുകളിയുടേയും വിവരങ്ങളാണ്. പിണറായിയുടെ വീട്ടിൽ വെച്ച് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാള്‍ക്ക് പോലും മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നില്ല. ആദ്യമായി ജാമ്യം കിട്ടുന്നത് പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയിൽ നിന്നും 9-ാം പ്രതി ഹരീഷ് കുമാറിനാണ്. ജാമ്യത്തെ എതിർത്ത പൊലീസ് റിപ്പോർട്ടിന് കടകവിരുദ്ധമായി, പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയുടെ വാദമാണ് ഇതിന് ഇടയാക്കിയത്. സംഭവം വിവാദമായതോടെ പൊലീസിനെ പഴിചാരി ഗീനാകുമാരി രംഗത്തെത്തി. അവസാന നിമിഷമാണ് പൊലീസ് റിപ്പോർട്ട് കോടതിയിൽ എത്തിയതെന്നും കേസിലെ നിലപാട് സംബന്ധിച്ച് പൊലീസ് തന്നോട് ചര്‍ച്ച ചെയ്തില്ലെന്നുമായിരുന്നു ഗീനാകുമാരിയുടെ വാദം.

എന്നാൽ ഇത് പൂർണമായും കള്ളമെന്ന് തെളിയിക്കുന്നതാണ് ഈ രേഖകൾ. കഴിഞ്ഞ 18 ന് തന്നെ ജാമ്യത്തെ എതിര്‍ത്ത് ഗീനാകുമാരി വഴി പൊലീസ് കോടതിക്ക് നല്‍കി റിപ്പോർട്ടാണിത്. എന്ത് കൊണ്ട് ജാമ്യം നല്‍കരുത് എന്നതിന് പൊലീസ് നിരത്തുന്നത് 13 കാരണങ്ങളാണ്. എന്നാൽ കേസിൽ വാദം കേട്ടു കഴിഞ്ഞ് 24 വരെ ഒരിക്കൽ പോലും അന്വേഷണ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടർ ബന്ധപ്പെട്ടില്ല. കേസ് ഡയറി അടക്കമുള്ള രേഖകള്‍ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടില്ല. ജാമ്യ ഹര്‍ജിയില്‍ വാദം കേൾക്കുന്ന ദിവസം പോലും പൊലീസിനെ അറിയിച്ചില്ല.

ഒടുവിൽ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി പ്രതിയുടെ ജാമ്യത്തിനായി വാദിക്കുകയാണ് ഗീനാകുമാരി ചെയ്തത്. ഇക്കാര്യം വിധിയിൽ തന്നെ കോടതി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. പ്രോസിക്യൂട്ടറെ വെച്ച് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഇന്നലെ തന്നെ സിറ്റി പൊലീസ് കമീഷണർ അരുൾ ആര്‍ ബി കൃഷ്ണ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി ആസഫലിയെ അറിയിച്ചിരുന്നു. ഗുരുതര വീഴ്ച ബോധ്യപ്പെട്ട ഡിജിപി മുഴുവൻ രേഖകളുമായി തിങ്കളാഴ്ച കൊച്ചിയിൽ എത്താൻ ‍അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനിടെയാണ് ജാമ്യം നല്‍കിയ കേസില്‍ കക്ഷിയാക്കണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മന്‍റ് ഡയറ്ടകടറേറ്റ് കോടതിയിൽ എത്തിയത്. അന്വേഷണത്തില് വീഴ്ചയെന്നാണ് ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടര് സനത് റെഡി നൽകിയ ഹര്‍ജിയിൽ പറയുന്നത്. ആയുധങ്ങള്‍ കണ്ടെടുത്തതു കൊണ്ടോ മഹസർ തയ്യാറാക്കിയത് കൊണ്ട് അന്വേഷണം തീരില്ലെന്നും കേസിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ തങ്ങളെയും കേള്‍ക്കണം എന്നുമാണ് ഇഡിയുടെ ആവശ്യം.

YouTube video player