കള്ളപ്പണം വെളുപ്പിക്കൽ: ശിവശങ്കറിനെതിരെ ഇഡി ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിച്ചു
കേസ് അന്വേഷിക്കുന്ന ഇഡി സംഘം സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തിൽ ആയിരത്തിലധികം പേജുകളുണ്ട്.
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കരിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കര്‍ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം പൂര്‍ത്തിയാവാനിരിക്കേയാണ് ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയും അവസാനിച്ചു.
കേസ് അന്വേഷിക്കുന്ന ഇഡി സംഘം സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തിൽ ആയിരത്തിലധികം പേജുകളുണ്ട്. കള്ളപ്പണ കേസിൽ ശിവശങ്കറിന്‍റെ സ്വത്തുക്കൾ കണ്ട് കെട്ടാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഇതിന്‍റെ ആദ്യ പടിയായി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ കണ്ടെത്തിയതും സന്ദീപ് നായരുടെ അക്കൗണ്ടിൽ നിന്നും കണ്ടെത്തിയതുമുൾപ്പെടെ ഒരു കോടി എൺപത് ലക്ഷം രൂപ കണ്ടു കെട്ടി. ഈ പണം ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി എം ശിവശങ്കറിന് കൈക്കൂലിയായി നൽകിയെന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പണം കണ്ട് കെട്ടിയത്. ശിവശങ്കറിന്‍റെ മറ്റ് സ്വത്തുക്കൾ കണ്ട് കെട്ടാനുള്ള നടപടികൾ ആരംഭിക്കുന്നതായി ഇന്ന് കോടതിയിൽ ഇഡി അറിയിക്കും. എൻഫോഴ്സ്മെന്‍റ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ശിവശങ്കർ ഇപ്പോഴും റിമാൻഡിലാണ്.