തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ തിരുവനന്തപുരത്ത് എല്ലായിടത്തും കുടിവെള്ളമെത്തിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന സിപിഎം വാദം വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ക്രിമിനലുകൾ സ്വയം കുറ്റം ചെയ്തെന്ന് സമ്മതിക്കില്ലല്ലോയെന്നും രാജീവ് ചന്ദ്രശേഖർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവർ അന്വേഷണ ഏജൻസികളെ കുറ്റം പറയും. വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ പ്രേരിതം എന്ന് സിപിഎം പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ തിരുവനന്തപുരത്ത് എല്ലായിടത്തും കുടിവെള്ളമെത്തിക്കുന്നതിന് പ്രഥമ പരിഗണന നൽകും. കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും തിരുവനന്തപുരത്ത് 2.6 ലക്ഷം വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ മാച്ചിങ് ഗ്രാന്‍റ് ഇനിയും അനുവദിക്കാത്തതാണ് പ്രശ്‌നം. മൂന്ന് വര്‍ഷം മുമ്പ് തന്നെ ജൽജീവൻ മിഷൻ വഴി, കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കളമശ്ശേരി സ്ഫോടന പരാമർശത്തിൽ ഖേദമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എം.വി. ഗോവിന്ദനാണ് പാലസ്തീൻ ബന്ധം ആദ്യം പറഞ്ഞത്. അന്ന് അന്വേഷണമുമണ്ടായിരുന്നില്ല. പിണറായി വിജയൻ തന്നെ വർഗീയ വാദി എന്ന് വിളിച്ചത് അനുവദിക്കില്ല. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് മുസ്ലീമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിനും രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്‍കി.ആരാണ് ആദ്യം ഈ മുദ്രാവാക്യം വിളിച്ചത് എന്നതിൽ എന്താണ് പ്രസക്തി. പിണറായി വിജയനും കൂട്ടരും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ തയ്യാറാകട്ടെ. വികസനം പറഞ്ഞ് വോട്ട് ചോദിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇത്തരം കാര്യങ്ങളൊക്കെ പറയുന്നത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

