സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥരും അനധികൃതമായി സ്വത്തുക്കൾ സമ്പാദിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലിൽ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്‍റെ അന്വഷണം. ഇൻസ്പ്കെടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെയാണ് ഇഡി അന്വഷണം. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്എച്ച് ഒ സുരേഷ്കുമാര്‍, എഎസ്ഐ ജേക്കബ്, സിപിഒ ജ്യോതി ജോര്‍ജ്ജ്, , കൊടകര എസ്എച്ചഒ അരുണ്‍ ഗോപാലകൃഷ്ണൻ എന്നിവരുടെ ഇടപാടുകള്‍ സംശയകരമെന്നാണ് ഇഡി കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടര്‍ക്കും കത്ത് നല്‍കി.

സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥരും അനധികൃതമായി സ്വത്തുക്കൾ സമ്പാദിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരിൽ തുടങ്ങി താഴേത്തലത്തിൽ വരെയുള്ള ഉദ്യോഗസ്ഥർക്കെതിരെ പരാതികൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരുടെ വിവരം ചോദിച്ച് ഇഡി കത്തെഴുതിയത്. ഈ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

കത്തിൽ സൂചിപ്പിച്ചിരിക്കുന്ന പേരുകാർക്കെതിരെ എന്തെങ്കിലും കേസുകളുണ്ടെങ്കിലോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടെങ്കിലോ ഉടൻ അറിയിക്കാനാണ് ഇഡി നിർദ്ദേശം. എൻഫോഴ്സ്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസിനുമാണ് കത്ത് നല്‍കിയത്. ഇഡി വിവരം ചോദിച്ചതിന് പിന്നാലെ സംസ്ഥാന വിജിലൻസും ഇവര്‍ക്കെതിരെ അന്വേഷണം തുടങ്ങി. പൊലീസിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡിയുടെ അന്വേഷണമുണ്ടാകുമെന്നാണ് സൂചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona