ചില അധ്യാപകർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: പ്ലസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധിയില്‍ നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty). പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക മാറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചില അധ്യാപകർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.
ക്യാമ്പ് ബഹിഷ്ക്കരിച്ചാൽ നടപടിയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് തള്ളിക്കൊണ്ടാണ് ഇന്നും സംസ്ഥാനത്ത് കെമസ്ട്രിയുടെ വിവിധ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്ക്കരിച്ചത്. തിരുവനന്തപുരം ഉൾപ്പടെ പല ജില്ലകളിലും ആരും ക്യാമ്പിലെത്തിയില്ല. രണ്ടാവശ്യമുന്നയിച്ചാണ് ബഹിഷ്ക്കരണം. നിലവിലെ ഉത്തര സൂചികമാറ്റണമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. തെറ്റായ ഉത്തര സൂചിക മറികടക്കാൻ സ്കീം ഫൈനലൈസേഷന്റെ ഭാഗമായി പുതിയ ഉത്തര സൂചിക തയ്യാറാക്കിയ 12 അധ്യാപകർക്കെതിരായ നടപടി പിൻവലിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം.
ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് പരാതികളുയർന്നിരുന്നിരുന്നു. വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട മാർക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷൻ സ്കീം ഉപയോഗിക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. തെറ്റായ ഉത്തര സൂചിക തുടർന്നാൽ കുട്ടികൾക്ക് 20 മാർക്ക് വരെ കുറയുമെന്നാണ് അധ്യാപകരുടെ ആശങ്ക. എന്നാൽ കുട്ടികൾക്ക് മാർക്ക് നഷ്ട്ടപ്പെടില്ലെന്ന് വിശദീകരിച്ച വിദ്യാഭ്യാസ മന്ത്രി പ്രതിഷേധിക്കുന്ന അധ്യാപകരാണ് പ്രശ്നത്തിന് കാരണമെന്നും വിശദീകരിക്കുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്‌കരിച്ചിരുന്നു. അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിട്ടുണ്ട്. എന്നാല്‍, മൂല്യനിര്‍ണയത്തില്‍ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ എന്ത് നടപടിയെന്ന് തീരുമാനമെടുത്തിട്ടില്ല. ഇന്ന് മൂനിർണ്ണയ ക്യാമ്പ് അവസാനിക്കാനിരിക്കെ പ്രതിസന്ധി എങ്ങനെ തീർക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒൻപത് ദിവസമായിരുന്നു കെമിസ്ട്രി മൂല്യനിർണയത്തിനായി നിശ്ചയിച്ചിരുന്നത്. അധ്യാപകരുടെ പ്രതിഷേധവും മൂല്യനിർണ്ണയവും നീണ്ടുപോവുന്നത് പ്ലസ്ടുവിന്റെ ഫല പ്രഖ്യാപനത്തെയും ബാധിക്കും.
