സർവ സന്നാഹങ്ങളുമായി എതിരുനിന്ന ഉദ്യോഗസ്ഥ ഭരണ സംവിധാനവും പെർമിറ്റ് അനുവദിക്കാതിരിക്കാനുള്ള മറ്റ് ബസ് ഉടമകളുടെ സമ്മർദ്ദവും നിയമ യുദ്ധത്തിലൂടെ ലിന്‍റോ മറികടന്നു

ഇടുക്കി: തൊടുപുഴ - നെടുംകണ്ടം റൂട്ടിൽ ബസിന് പെർമിറ്റ് കിട്ടാൻ എട്ടു വർഷമായി നടത്തിയ പോരാട്ടം വിജയം കണ്ടതിന്‍റെ സന്തോഷത്തിലാണ് ഇടുക്കി വെള്ളിയാമറ്റം സ്വദേശി ലിന്‍റോ. സർവ സന്നാഹങ്ങളുമായി എതിരുനിന്ന ഉദ്യോഗസ്ഥ ഭരണ സംവിധാനവും പെർമിറ്റ് അനുവദിക്കാതിരിക്കാനുള്ള മറ്റ് ബസ് ഉടമകളുടെ സമ്മർദ്ദവും നിയമ യുദ്ധത്തിലൂടെ ലിന്‍റോ മറികടന്നു. ഓടാൻ വാങ്ങിയ ബസ് വെറുതെ ഇട്ടപ്പോൾ അത് നശിച്ചുപോകാതിരിക്കാനും ഏറെ കഷ്ടപ്പെട്ടെന്ന് ലിന്‍റോ പറയുന്നു.

"മെമ്പർമാരും ജനപ്രതിനിധികളും തൊടുപുഴ - നെടുംകണ്ടം റൂട്ടിൽ ബസ് സർവീസുണ്ടെങ്കിൽ നല്ലതാണെന്ന് പറഞ്ഞു. അങ്ങനെയാണ് ഇറങ്ങിത്തിരിച്ചത്. ഒരു വർഷത്തിനുള്ളിൽ പെർമിറ്റ് അനുവാദം കിട്ടി. അതിനുശേഷം ടൈം ഹിയറിങ് ആണ് നടക്കാതെ പോയത്. ചില ബസ് മുതലാളിമാർ എതിരു പറഞ്ഞു. അങ്ങനെ നീണ്ടുനീണ്ടു പോയി. അതിനിടയിൽ ബാധ്യത കയറി ഞാനിത് ഉപേക്ഷിക്കുമെന്ന് അവർ കരുതി. ജനങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതി ഞാനിതിൽ ഉറച്ചുനിന്നു. ആദ്യം കോടതിയെ സമീപിച്ചു. ആ പേപ്പർ അംഗീകരിക്കാതിരുന്നതോടെ പിന്നെയും കോടതിയെ സമീപിച്ചു. ടൈം ഹിയറിങിന് കോടതിയിൽ നിന്ന് അനുവാദം കിട്ടി. അതിലും എതിർപ്പ് വന്നതോടെ പിന്നീട് പുതിയ ടൈം അനുവദിച്ച് കിട്ടി"- ലിന്‍റോ പറഞ്ഞു.

ഈ നിയമ പോരാട്ടത്തിനിടെ ബസ് നശിച്ചു പോകാതിരിക്കാൻ പല ഷെഡുകളിൽ മാറിമാറിയിട്ടു. ഇടയ്ക്ക് സ്റ്റാർട്ടാക്കിയിട്ടു. നിയമത്തിന്‍റെ വഴിയെ പോയതു കൊണ്ടു മാത്രമാണ് തനിക്കിന്ന് ബസ് നിരത്തിലിറക്കാൻ കഴിഞ്ഞതെന്ന് ലിന്‍റോ പറയുന്നു.

YouTube video player