മറ്റന്നാള്‍ (22/10/22) എല്‍ദോസ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലല്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുമെന്നും അഭിഭാഷകന്‍. മറ്റന്നാള്‍ (22/10/22) അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും അഭിഭാഷകന്‍ പറഞ്ഞു. എംഎൽഎ എവിടെയും പോയിട്ടില്ലാത്തത് കൊണ്ടാണ് ജാമ്യം കിട്ടിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. കടുത്ത നിബന്ധനകളോടെ ബലാത്സംഗ കേസില്‍ എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചിരുന്നു. 11 ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചിട്ടുള്ളത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, കേരളം വിടരുത് തുടങ്ങി, പാസ്പോർട്ടും ഫോണും സറണ്ടർ ചെയ്യണം എന്ന് വരെയുള്ള നിബന്ധനകൾ ഇതിലുൾപ്പെടുന്നു. 

തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് എൽദോസിനെതിരെ പൊലീസ് ആദ്യം കേസെടുത്തതെങ്കിലും യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് ബലാ‌‌ത്സംഗ കുറ്റം ചുമത്തിയിരുന്നു. ജാമ്യ ഹർജിയിൽ വാദം പൂർത്തിയായതിന് പിന്നാലെ എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ എംഎൽഎ, ഒളിവിലിരുന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. യുവതിയെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎക്ക് മേലുള്ളത്.

അതേസമയം എൽദോസിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സങ്കടമുണ്ടെന്ന് പരാതിക്കാരി പ്രതികരിച്ചു. പരാതിയിൽ ഉറച്ചു നിൽക്കുന്നതായും അവ വ്യക്തമാക്കി. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി പറഞ്ഞു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ കെപിസിസിക്ക് വിശദീകരണം നൽകി. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസിന്‍റെ വിശദീകരണം. പിആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എല്‍ദോസ് ആവർത്തിച്ചിട്ടുണ്ട്.