എൽദോസ് എംഎൽഎ ഇപ്പോഴും ഒളിവിൽ തന്നെ; ജാമ്യാപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കും
ഒളിവിൽ കഴിയുന്ന പെരുന്പാവൂർ എംഎൽഎയെ തേടി ഡിവൈഎഫ്ഐ പ്രവർത്തകർ. പെരുമ്പാവൂർ നഗരത്തിൽ ചെണ്ട കൊട്ടി എത്തിയാണ് കടകളിലും വീടുകളിലും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതീകാത്മക തെരച്ചിൽ നടത്തിയത്.
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പ്രതിയായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം. മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയുന്നതിനാൽ അത് വരെ അറസ്റ്റിന് സാധ്യത കുറവാണ്. ഇന്നലെ പരാതിക്കാരിയായ യുവതിയുമായി വിവിധ സ്ഥലങ്ങളിൽ അന്വേഷണ സംഘം തെളിവെടുത്തിരുന്നു. ഇന്നും തെളിവെടുപ്പ് തുടരും.
അതിനിടെ എംഎൽഎ ഇപ്പോഴും ഒളിവിൽ തുടരുകയാണ്..മുൻകൂര്‍ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് എൽദോസിന്റെ നീക്കം.എംഎൽഎ ഒളിവിലാണെങ്കിലും പെരുന്പാവൂരിലെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.പ്രതിഷേധം കണക്കിലെടുത്ത് എംഎൽഎ ഓഫീസിന് പൊലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
എംഎൽഎയെ തേടി ഡിവൈഎഫ്ഐ
ഒളിവിൽ കഴിയുന്ന പെരുന്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ തേടി ഡിവൈഎഫ്ഐ പ്രവർത്തകർ. പെരുമ്പാവൂർ നഗരത്തിൽ ചെണ്ട കൊട്ടിയാണ് പ്രവർത്തകർ പ്രതീകാത്മകമായി പ്രതിഷേധിച്ചത്. ബസുകളിലും കടകളിലും കുറ്റിക്കാടിലും തിരഞ്ഞെങ്കിലും എംഎൽഎയെ കണ്ടുകിട്ടിയില്ല. ഒടുവിൽ എംഎൽഎയെ കണ്ടെത്തി കൊണ്ടു വരുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പീഡനക്കേസിൽ ദിവസങ്ങളായി പൊലീസും സ്വന്തം പാർട്ടി നേതാക്കളും തെരഞ്ഞിട്ടും എംഎൽഎയുടെ പൊടി പോലും കിട്ടാതായതോടെയാണ് ഡിവൈഎഫ്ഐ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. എംഎൽഎയെത്തേടി പ്രവർത്തകർ കടകളിലെത്തിയെങ്കിലും കണ്ടില്ല. കാട്ടിലെത്തി തെരഞ്ഞെങ്കിലും കണ്ടില്ല, കുന്നുകളിലും വീടുകളിലെ വരാന്തകളിലും തേടിയെങ്കിലും എംഎൽഎ ഒളിവിൽത്തന്നെ.എംഎൽഎ യെ കണ്ടവരുണ്ടോ എന്ന ബോർഡുമായി പെരുന്പാവൂർ ബസ് സ്റ്റാൻഡിലുള്ളവരെ സമീപിച്ചെങ്കിലും ആർക്കും വിവരമില്ല. ഇതോടെ എൽദോസ് കുന്നപ്പള്ളിയെ കമ്ടെത്തുന്നവർക്കാ ഇനാമായി 101 രൂപ പ്രഖ്യാപിച്ചാണ് ഡിവൈഎഫ്ഐക്കാര്ർ പിരിഞ്ഞത്.
സ്വന്തം പാർട്ടിക്ക് പോലും എംഎൽഎയെപ്പറ്റി വിവരമില്ലാത്തത് നാണക്കേടാണെന്നാണ് പ്രവർത്തകരുടെ പക്ഷം. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികൾ തുടരാനാണ് ഡിവൈഎഫ്ഐ യുടെ തീരുമാനം.