'കേരള ജനത ഏറ്റെടുത്തു, എന്റെ വീട്ടിലും നാട്ടിലും കുറച്ചു, അഭിനന്ദനാർഹം'; വൈദ്യുതി ഉപഭോഗം കുറഞ്ഞെന്ന് മന്ത്രി
വരും ദിവസങ്ങളിലും മാന്യ ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ വൈദ്യുതി ഏവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന ആഹ്വാനം ജനം ഏറ്റെടുത്തെന്ന് മന്ത്രി കൃഷ്ണൻ കുട്ടി. കഴിഞ്ഞ ദിവസം പരമാവധി വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായത് ഇതിന് തെളിവാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മാക്സിമം ഡിമാന്റ് 5676 മെഗാവാട്ടായി കുറഞ്ഞു. വ്യാഴാഴ്ച റെക്കോര്‍ഡ് സൃഷ്ടിച്ച ഉപഭോഗത്തേക്കാള്‍ കുറവുണ്ടായി. ഉപഭോക്താക്കൾ സ്വന്തം നിലയില്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായത് അഭിനന്ദനാർഹമാണ്. എൻ്റെ സ്വന്തം വീട്ടിലും ഓഫീസിലും വലിയ തോതില്‍ വൈദ്യുതിയുടെ ഉപയോഗത്തിൽ കുറവ് വരുത്തി. വരും ദിവസങ്ങളിലും മാന്യ ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ വൈദ്യുതി ഏവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി നേരത്തെ പറഞ്ഞിരുന്നു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
Read More.... പൊതുജനത്തിന് ഇരുട്ടടി! സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും, ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കും
മണ്ണാർക്കാട് മേഖലയിൽ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. താനും വൈദ്യുതി നിയന്ത്രണത്തിൻ്റെ ഭാഗമായി വൈദ്യുതി ഉപയോഗം കുറച്ചു. ഓഫീസിലെ 2 എ സി ഒന്നായി കുറച്ചു. ഉപഭോക്താക്കൾ രാത്രി സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. വൈദ്യുതി നിയന്ത്രണത്തിന്റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തും. അതിന് ശേഷം വൈദ്യുതി നിയന്ത്രണം തുടരണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.